| Thursday, 9th September 2021, 10:46 am

'നീ എന്റെ മടിയില്‍ തലവെച്ച് ഉറങ്ങിക്കോയെന്ന് മമ്മൂക്ക' കാരവനില്‍ വെച്ചുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് ബെന്നി പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ 70ാം പിറന്നാളിന്റെ ഭാഗമായി അദ്ദേഹത്തോടൊപ്പമുള്ള നല്ല മുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ചും അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളെ വിലയിരുത്തിക്കൊണ്ടും സിനിമാരംഗത്തുള്ള നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയെകൊണ്ട് സിനിമകളില്‍ തമാശ പറയിച്ച സംവിധായകരായ സിദ്ദിഖും ലാലും ഷാഫിയും ബെന്നി പി. നായരമ്പലവും മമ്മൂട്ടിക്കൊപ്പമുള്ള അവരുടെ അനുഭവങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക പരിപാടിയില്‍ പങ്കുവെച്ചിരുന്നു.

മമ്മൂട്ടിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളെ കുറിച്ചും അതേസമയം സ്‌നേഹിച്ചാല്‍ അങ്ങേയറ്റം വാത്സല്യത്തോടെ പെരുമാറുന്ന മമ്മൂട്ടിയെ കുറിച്ചുമായിരുന്നു തിരക്കഥാകൃത്തായ ബെന്നി പി. നായരമ്പലം സംസാരിച്ചത്.

”മമ്മൂക്ക തന്നെ പറയുന്ന ഒരു കാര്യമുണ്ട്. നമ്മുടെ അടുത്തേക്ക് ഒരാള്‍ വരുമ്പോള്‍ മര്യാദയുടെ പേരില്‍ ഇരിക്കാന്‍ പറയും. ഇരുന്ന് കഴിഞ്ഞാല്‍ പിന്നെ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരിക്കും. എത്ര രൂപ ശമ്പളം മേടിക്കുന്നുണ്ട്, തലയിലുള്ളത് വിഗ്ഗാണോ തുടങ്ങി നമുക്ക് ഇഷ്ടമില്ലാത്ത, നമ്മള്‍ അവരോട് പറയേണ്ട കാര്യമില്ലാത്ത കുറേ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍. അതുകൊണ്ടാണ് ചിലരോട് ഞാന്‍ ഇരിക്കാന്‍ പറയാത്തതെന്ന് അദ്ദേഹം പറയാറുണ്ട്. ആരോടൊക്കെ ഇരിക്കാന്‍ പറഞ്ഞാല്‍ തലവേദനയാകില്ല എന്ന് വ്യക്തമായി അറിയുന്ന ആളാണ് മമ്മൂക്ക. മമ്മൂക്ക ജാഡ കാണിക്കുന്നു എന്ന് ചിലര്‍ പറയുന്നതിന്റെ കാരണം അതാണ്. കാരണം മമ്മൂക്കയ്ക്ക് അറിയാം ഇവരോട് ഇരിക്കാന്‍ പറഞ്ഞ് സംസാരിക്കാന്‍ തുടങ്ങിയാല്‍ കുരിശാകുമെന്ന്. അതുകൊണ്ട് തന്നെ ഏറ്റവും വേണ്ടപ്പെട്ട കുറച്ചാളുകളുടെ ലിസ്റ്റുണ്ട് മമ്മൂക്കയുടെ കയ്യില്‍,” ബെന്നി പറഞ്ഞു.

മമ്മൂക്കയുമൊത്തുള്ള രസകരമായ ഒരു സംഭവവും ബെന്നി പി. നായരമ്പലം പങ്കുവെച്ചു. മമ്മൂക്കയുടെ കാരവനില്‍ അദ്ദേഹത്തിന്റെ മടിയില്‍ തലവെച്ച് ഉറങ്ങിയതിനെ കുറിച്ചായിരുന്നു ബെന്നി പി. നായരമ്പലം സംസാരിച്ചത്.

”ഒരു ദിവസം മമ്മൂട്ടിയുടെ കാരവനില്‍ ഇങ്ങനെ ഇരിക്കുകയാണ്. എനിക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാല്‍ ഒരു പത്തുമിനുട്ടെങ്കിലും ഉറങ്ങുന്ന പതിവുണ്ട്. ഇത് മമ്മൂക്കയ്ക്ക് അറിയാം. ‘ഓ സാറിന് ഉറങ്ങേണ്ടി വരുമല്ലോ’ എന്ന് എന്നോട് ചോദിച്ചു. ഏയ് എനിക്ക് ഉറങ്ങേണ്ട ഞാനിവിടെ ചാരിയിരുന്നോളാം എന്ന് പറഞ്ഞു. അതുവേണ്ട ഇവിടെ കിടന്നോ സ്ഥലം ഉണ്ടല്ലോ എന്നായി മമ്മൂക്ക.

മമ്മൂക്ക ലാപ്‌ടോപ്പില്‍ എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഇവിടെ ഇരുന്ന് ഉറങ്ങാം എന്ന് പറഞ്ഞു. ഇതോടെ ഇവിടെ കിടക്കെടോ എന്ന് പറഞ്ഞ് എന്നെ വഴക്കുപറഞ്ഞ് അവിടെ കിടത്തി. അവിടെ ശരിക്കും ഒരാള്‍ക്ക് കിടക്കാനുള്ള സ്ഥലം ഇല്ല. ഞാനിങ്ങനെ വളഞ്ഞ് കിടക്കുകയാണ്. അപ്പോള്‍ മമ്മൂക്ക ലാപ്‌ടോപ്പ് സൈഡിലേക്ക് മാറ്റിയിട്ട് നീ ഇവിടെ എന്റെ മടിയില്‍ തലവെച്ചോ എന്ന് പറഞ്ഞു.

അയ്യോ വേണ്ട മമ്മൂക്ക ഞാനിവിടെ ഇങ്ങനെ കിടന്നോളാം എന്നു പറഞ്ഞു. തല ഇവിടെ വെച്ചാല്‍ എന്താ കുഴപ്പം, റൈറ്ററല്ലേ എന്തൊക്കെ ചെയ്യണമെന്ന് തമാശയില്‍ പറഞ്ഞ് എന്നെ കൊണ്ട് അവിടെ കിടത്തിച്ചു. ആ സമയത്ത് ഷാഫി കാരവിലേക്ക് കയറി വന്നപ്പോള്‍ ഞാന്‍ മമ്മൂക്കയുടെ മടിയില്‍ തലവെച്ച് ഇങ്ങനെ കിടന്നുറങ്ങുകയാ. ഇത് കണ്ട് ഷാഫി ഞെട്ടിപ്പോയി.

സ്‌നേഹിച്ചു കഴിഞ്ഞാല്‍ ചങ്കുപറിച്ചുതരുമെന്നൊക്കെ നമ്മള്‍ പറയില്ലേ ചിലരെക്കൊണ്ട്. അതുപോലെ സ്‌നേഹമാണെങ്കില്‍ ഭയങ്കര സ്‌നേഹവും അതുപോലെ ചെറിയ കാര്യത്തിന് പിണങ്ങുകയും ചെയ്യും അതാണ് മമ്മൂക്ക,”  ബെന്നി പറഞ്ഞു.

ഇക്കാര്യം ഷാഫി പറഞ്ഞാണ് ഇവിടെ പലരും അറിഞ്ഞതെന്നും ഇത്തരത്തില്‍ ആരുംകേള്‍ക്കാത്ത കഥകളൊക്കെ പുറത്തുവരട്ടെയെന്നും മമ്മൂക്ക ക്ഷമിക്കണമെന്നുമായിരുന്നു ടിനി ടോം ചിരിച്ചുകൊണ്ട് പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Script Writter Benny P Nayarambalam Share a Funny Experiance with Mammootty

We use cookies to give you the best possible experience. Learn more