| Friday, 10th March 2023, 11:58 pm

സലാം കാശ്മീര്‍ ഒരു വീട്ടച്ഛന്റെ കഥയായിരുന്നു, റോ ഏജന്റാക്കാമെന്ന് ജോഷി സാര്‍ പറഞ്ഞു, അത് പിന്നെയും മാറി: സേതു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി, ജയറാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് സലാം കാശ്മീര്‍. ശ്രീകുമാര്‍ എന്ന സൈനികന്റെ പട്ടാള ജീവിതവും കുടുംബ ജീവിതവും ഇടകലര്‍ത്തി പറഞ്ഞ ചിത്രമായിരുന്നു സലാം കാശ്മീര്‍. ഷൈജു അന്തിക്കാട്, സേതു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

ആദ്യം ഒരു വീട്ടച്ഛന്റെ കഥയാണ് തങ്ങള്‍ ജോഷിയോട് പറഞ്ഞതെന്നും സൈനിക പശ്ചാത്തലത്തിലേക്ക് കഥ പിന്നീട് മാറ്റുകയായിരുന്നു എന്നും പറയുകയാണ് സേതു. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ പറ്റി വരുന്ന ട്രോളുകളോടും ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സേതു പ്രതികരിച്ചു.

‘വീട്ടച്ഛന്‍ എന്ന് പറഞ്ഞൊരു കഥയാണ് ഞാന്‍ പറഞ്ഞത്. വീട്ടമ്മയെ പോലൊരു വീട്ടച്ഛന്‍. സാധാരണ നാട്ടിന്‍പുറത്ത് നടക്കുന്ന കഥയായിരുന്നു. വീട്ടച്ഛന്‍ എന്ന സിനിമ അന്ന് ജോഷി സാറിന് ചെയ്യേണ്ട കാര്യമില്ല. കാരണം വലിയ കാന്‍വാസില്‍ മാസ് സിനിമകള്‍ ചെയ്യുന്ന സംവിധായകനാണ് അദ്ദേഹം. പക്ഷേ ജോഷി സാറിന് ആ എലമെന്റ് ഭയങ്കര ഇഷ്ടമായി. നമുക്കിയാളെ ഒരു റോ ഉദ്യോഗസ്ഥനാക്കാം എന്ന് അദ്ദേഹം പറഞ്ഞു.

അന്ന് പട്ടാളം വന്നിട്ടില്ല. പ്രൊഡ്യൂസറാണ് ആ ഐഡിയ പറയുന്നത്. കശ്മീരിന്റെ പശ്ചാത്തലത്തില്‍ സിനിമ പറയാമെന്ന് പ്രൊഡ്യൂസര്‍ പറഞ്ഞു. കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് സലാം കാശ്മീര്‍ ഉണ്ടാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍ കാണാറുണ്ട്. സലാം കാശ്മീര്‍ നമ്മള്‍ വിചാരിച്ചത്ര വിജയമായില്ല. പക്ഷേ മാതൃഭൂമിയില്‍ വന്ന റിവ്യു ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. വളരെ പോസിറ്റീവായിട്ടാണ് എഴുതിയത്. ഒരു ഫാമിലി ഡ്രാമ പട്ടാളത്തിലേക്ക് മിക്‌സ് ചെയ്ത് പറഞ്ഞ കഥ എന്നാണ് അവര്‍ എഴുതിയത്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം പത്താന്‍കോട്ടിലൊരു സംഭവമുണ്ടായി. അന്ന് എല്ലാ പത്രങ്ങളും ജോഷിയുടെ സലാം കാശ്മീരില്‍ സംഭവിച്ചത് പോലെ എന്ന് എഴുതി. അതൊരു കോയിന്‍സിഡന്‍സാണ്. അഞ്ചാറ് കൊല്ലം മുമ്പ് നമ്മളൊരു കഥയുണ്ടാക്കുന്നു, അതുപോലൊരു സംഭവം രാജ്യത്തുണ്ടാകുന്നു. അത് സിനിമയില്‍ സംഭവിക്കുന്നതാണ്,’ സേതു പറഞ്ഞു.

Content Highlight: script writer sethu talks about salam kashmir movie

We use cookies to give you the best possible experience. Learn more