| Sunday, 28th January 2024, 9:34 am

ഫാന്റസിയെങ്ങനെ ജീവിതത്തിൽ നിന്ന് ഒഴിവാക്കും, രാമായണവും മഹാഭാരതവും നമ്മൾ ഇഷ്ടപ്പെടുന്നില്ലേ; വാലിബന്റെ തിരക്കഥാകൃത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുത്തശ്ശി കഥകൾക്ക്‌ എത്ര ആരാധകരുണ്ടെന്നാണ് മലൈക്കോട്ടൈ വാലിബന്റെ തിരക്കഥാകൃത്ത് പി. എസ്‌. റഫീഖ് പറയുന്നത്.

രാമായണം, മഹാഭാരതം പോലുള്ള ക്ലാസിക്കുകൾ നമ്മൾ കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നുവെന്നും യുക്തിപരമായി മാത്രം ഒരിക്കലും ജീവിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. മലൈക്കോട്ടൈ വാലിബന്റെ റിലീസിന് പിന്നാലെ റിപ്പോർട്ടർ ടി. വിയോട് സംസാരിക്കുകയായിരുന്നു പി. എസ്‌. റഫീഖ്.

‘എല്ലാ കഥകളെയും ഒരേപോലെ കാണേണ്ട ആവശ്യമില്ലല്ലോ. മുത്തശ്ശി കഥകൾക്ക് എത്ര ആരാധകരുണ്ട്. ക്ലാസിക്കുകൾ എടുത്ത് നോക്കാം. മഹാഭാരതത്തിൽ പക്ഷികളും മൃഗങ്ങളും സംസാരിക്കുന്നു. പറക്കുന്ന ആളുകൾ. രാമായണം എടുത്ത് നോക്കിയാലും അങ്ങനെയാണ്.

ആ കഥകളൊക്കെ നമ്മൾ കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ടല്ലോ. ഫാന്റസി എങ്ങനെയാണ് ഒരു മനുഷ്യന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ കഴിയുക. യുക്തിപരമായി മാത്രം ഒരിക്കലും ജീവിക്കാൻ കഴിയില്ല,’പി. എസ്‌. റഫീഖ് പറയുന്നു.

സിനിമകളിൽ നിന്ന് ഡ്രാമ ഒഴിവാക്കാൻ കഴിയില്ലെന്നും താനും ലിജോയും ഒന്നിച്ച ആദ്യ ചിത്രമായ നായകൻ തൊട്ട് വാലിബൻ വരെ അതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാടകീയത എന്തായാലും ഈ സിനിമയ്ക്ക് ഉണ്ടല്ലോ. റിയലായിട്ട് പോവുന്ന സിനിമയല്ലല്ലോ. ഡ്രാമയുണ്ട്. ആ ഡ്രാമ സിനിമയിൽ വന്നിട്ടുണ്ട്. ഡയലോഗുകളിലുമുണ്ട്. ഡ്രാമ ഒഴിവാക്കിയിട്ട് ഒരു സിനിമ ഇല്ലായെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാത്തിലുമുണ്ട്. പഴയ പോലെ ആയിരിക്കില്ല. ഇതിൽ വർക്ക്‌ ചെയ്ത ഡ്രാമ ആയിരിക്കില്ല, മഹേഷിന്റെ പ്രതികാരത്തിലുണ്ടാവുക, അല്ലെങ്കിൽ തൊട്ടപ്പനിലോ, ആമേനിലോ ഒന്നും വർക്ക്‌ ചെയ്യുന്നത് ഇതിൽ ഉള്ള പോലെ ആയിരിക്കില്ല.

ലിജോ ഒരു വലിയ ഡ്രാമ ആർട്ടിസ്റ്റിന്റെ മകൻ ആയിരുന്നു. ഞാൻ ചെറുപ്പം മുതൽ നാടകം കളിച്ചു വളർന്ന് വന്ന ഒരാളാണ്. നായകൻ എന്ന സിനിമ തൊട്ട് ആ ഡ്രാമ ഞങ്ങളുടെ ചിത്രങ്ങളിൽ ഉണ്ട്. നായകനിൽ ഒരു തിയേറ്റർ സ്വഭാവമുണ്ട്. ആമേനിലുണ്ട്, വാലിബനിലുമുണ്ട്. ഇതൊന്നും ഞങ്ങൾ മനഃപൂർവം കൊണ്ട് വരുന്നതല്ല,’പി. എസ്‌. റഫീഖ് പറഞ്ഞു.

Content Highlight: Script Writer Of Malaikotte Valiban Talk About Fantasy In Stories

We use cookies to give you the best possible experience. Learn more