| Tuesday, 16th March 2021, 12:24 pm

ഒടുവില്‍ സംവിധായകനോട് ക്ഷമ ചോദിച്ച് ജഗതിയ്ക്ക് പത്രത്തില്‍ പരസ്യം കൊടുക്കേണ്ടി വന്നു; മാക്ടയുടെ തീരുമാനത്തെ കുറിച്ച് കലൂര്‍ ഡെന്നിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടന്‍ ജഗതിയ്ക്ക് മാക്ടയില്‍ നിന്ന് നേരിടേണ്ടി വന്ന വിലക്കിനെ കുറിച്ചും ഒടുവില്‍ മാപ്പ് പറഞ്ഞ് ജഗതിയ്ക്ക് പത്രത്തില്‍ പരസ്യം കൊടുക്കേണ്ടി വന്നതിനെ കുറിച്ചും പറയുകയാണ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്. മാധ്യമം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന നിറഭേദങ്ങള്‍ എന്ന ആത്മകഥയിലാണ് അക്കാലത്ത് നടന്മാരും സംവിധായകരും അടക്കം നേരിട്ട സിനിമാ വിലക്കിനെ കുറിച്ച് കലൂര്‍ ഡെന്നിസ് വിവരിക്കുന്നത്.

മാക്ട രൂപംകൊണ്ട ശേഷം എല്ലാവരും ഒരു മനസ്സോടെ ഊര്‍ജസ്വലരായി മുന്നോട്ട് പോകുമ്പോഴാണ് ജഗതി ഒരു പത്രത്തിന് കൊടുത്ത അഭിമുഖത്തില്‍ സംവിധായകരെക്കുറിച്ച് വളരെ മോശമായ ഭാഷ ഉപയോഗിച്ചുവെന്ന ഗുരുതര ആരോപണം ഉയര്‍ന്നുവന്നതെന്ന് കലൂര്‍ ഡെന്നിസ് പറയുന്നു.

സിനിമയുടെ ക്യാപ്റ്റനായ സംവിധായകനെ കുറിച്ച് ഇങ്ങനെയൊക്കെ പറയാമെങ്കില്‍ മറ്റുള്ളവരെക്കുറിച്ചും ഇതിനുമപ്പുറമുള്ള ജല്‍പനം നടത്താന്‍ ഈ നടന്മാര്‍ മടിക്കില്ലെന്നായിരുന്നു എല്ലാവരും അന്ന് ഏക സ്വരത്തില്‍ അഭിപ്രായപ്പെട്ടതെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.

‘സിനിമ നന്നായിട്ടറിയാവുന്ന ജഗതിയെപോലൊരു നടന്‍ ഒരിക്കലും ഇങ്ങനെയൊന്നും പറയാന്‍ പാടില്ല. മലയാള സിനിമയിലെ അതികായന്മാരായ ഹരിഹരന്‍, കെ. ജി. ജോര്‍ജ്, ജോഷി, ഫാസില്‍, സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍, ജേസി, പി.ജി. വിശ്വംഭരന്‍, ഹരി കുമാര്‍, രാജീവ് നാഥ്, രാജീവ് കുമാര്‍, ഷാജി കൈലാസ്, ടി.എസ്. സുരേഷ് ബാബു തുടങ്ങിയ സംവിധായകരും ജോണ്‍പോള്‍, ഞാന്‍, ഡെന്നീസ് ജോസഫ്, എസ്.എന്‍. സ്വാമി, ഷിബു ചക്രവര്‍ത്തി, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നീ തിരക്കഥാകൃത്തുക്കളുമാണ് അന്ന് എറണാകുളം ബി.ടി.എച്ചില്‍ കൂടിയ അടിയന്തര യോഗത്തില്‍ പങ്കെടുത്തത്.

ജഗതിയെ ആറുമാസത്തേക്ക് ഒരു സിനിമയിലും അഭിനയിപ്പിക്കരുതെന്ന തീരുമാനം യോഗം കൈക്കൊണ്ടു. മാത്രമല്ല, ജഗതി സ്വന്തം ചെലവില്‍ മലയാള മനോരമയിലും മാതൃഭൂമിയിലും മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യം കൊടുക്കണമെന്നുള്ള കടുത്ത ഒരു തീരുമാനവും യോഗത്തിലുയര്‍ന്നുവന്നു.

പത്രത്തില്‍ പരസ്യം കൊടുക്കണമെന്നുള്ള തീരുമാനം കേട്ടപ്പോള്‍ എനിക്കതിനോട് പെട്ടെന്ന് യോജിക്കാനായില്ല. അല്‍പം കൂടിയ തീരുമാനമായിപ്പോയില്ലേ? ആറുമാസത്തേക്കുള്ള വിലക്ക് കൂടാതെ ഒന്നൊന്നര ലക്ഷം രൂപ മുടക്കി പരസ്യവും കൊടുപ്പിക്കണോ എന്നൊരഭിപ്രായം ഞാന്‍ യോഗത്തില്‍ ഉന്നയിച്ചു.

അതിനോട് കമലും പി.ജി. വി ശ്വംഭരനും ബാലചന്ദ്രന്‍ ചുള്ളിക്കാടും പിന്തുണച്ച് സംസാരിച്ചെങ്കിലും ഭൂരിപക്ഷമെന്ന വന്‍ശക്തിക്കുമുന്നില്‍ ന്യൂനപക്ഷമായ ഞങ്ങളുടെ ശബ്ദത്തിന് വിലയില്ലാതായി. മാക്ടയുടെ കടുത്ത തീരുമാനം അറിഞ്ഞ് ഉടനെതന്നെ ജഗതി ആരെയൊക്കെയോ കൂട്ടി പ്രശ്‌നപരിഹാരത്തിനായി എത്തിയെങ്കിലും സംഘടനക്ക് അത് സ്വീകാര്യമായില്ല. അവസാനം മാക്ടയുടെ നിബന്ധന അനുസരിച്ച് ജഗതിക്ക് സംവിധായകനോട് ക്ഷമ ചോദിച്ചു മനോരമയിലും മാതൃഭൂമിയിലും പരസ്യം കൊടുക്കേണ്ടിവന്നു,’ കലൂര്‍ ഡെന്നിസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Script Writer Kaloor Dennis Share an Experience With Actor Jagathy

We use cookies to give you the best possible experience. Learn more