| Friday, 12th July 2024, 3:51 pm

ഹത്രാസ് ദുരന്തത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹത്രാസ് ദുരന്തത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഹരജി പരിഗണിക്കാനാകില്ലെന്ന് വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ജൂലായ് രണ്ടിന് നടന്ന ഹത്രാസ് ദുരന്തത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി സമര്‍പ്പിച്ചത്.

ഹരജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി ഹരജിക്കാരനോട് നിര്‍ദേശിച്ചത്. അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്യാം.ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഹൈക്കോടതിയെ നിയോഗിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ ജെ. ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ഹത്രാസ് ദുരന്തം അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി ഉടന്‍ രൂപീകരിക്കണമെന്നാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്.

ഉത്തര്‍പ്രദേശില്‍ ഉണ്ടായ അപകടത്തില്‍ 100ലധികം ആളുകളാണ് മരിച്ചതെന്നും അതിനാല്‍ വിഷയത്തില്‍ കോടതി ഇടപെടണമെന്നുമാണ് ഹരജിക്കാരന്‍ പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ പ്രഥമദൃഷ്ട്യാ കാണിക്കുന്നത് സര്‍ക്കാര്‍ അധികാരികളുടെ ഉത്തരവാദിത്ത വീഴ്ചയും അശ്രദ്ധയുമാണെന്നും ഹരജിയില്‍ കൂട്ടിച്ചേര്‍ത്തു.

ധാരാളം ആളുകള്‍ ഒത്തുകൂടുന്ന മതപരമായ ഇത്തരം പരിപാടികളില്‍ പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹരജിയില്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയിലെ ഫുല്‍റായ് ഗ്രാമത്തില്‍ ആള്‍ദൈവം ഭോലെ ബാബയുടെ മതപരിപാടിക്കിടെ ജൂലൈ രണ്ടിനാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 121 പേരാണ് അന്ന് മരിച്ചത്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളായിരുന്നു.

Content Highlight: SC refuses to entertain PIL seeking probe into Hathras stampede

We use cookies to give you the best possible experience. Learn more