| Monday, 29th July 2024, 3:41 pm

ഹേമന്ത് സോറന്റെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിച്ച വിധിയെ ചോദ്യം ചെയ്ത് ഇ.ഡി സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി.

ജൂണ്‍ 28ന് ഹേമന്ത് സോറന് ഉപാധികളോടെയായിരുന്നു ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഹൈക്കോടതി വിധി ന്യായമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും ആവശ്യം തള്ളി കോടതി വ്യക്തമാക്കി. ജയില്‍ മോചിതനായി ഒരാഴ്ചയ്ക്ക് ശേഷം ജൂലൈ നാലിന് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ഇതോടെ മൂന്നാം തവണയും അദ്ദേഹം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തെത്തി. ജനുവരി 31നായിരുന്നു അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. അഞ്ച് മാസം ജയിലില്‍ കിടന്നതിന് ശേഷമാണ് ഹേമന്ത് സോറന്‍ റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ നിന്ന് മോചിതനായത്.

ഒരാളെ രാഷ്ട്രീയ ഗൂഢാലോചന നടത്തി ജയിലലടക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് തന്റെ അറസ്‌റ്റെന്ന് ജാമ്യം ലഭിച്ചതിന് ശേഷം ഹേമന്ത് സോറന്‍ പറഞ്ഞിരുന്നു.

‘അഞ്ച് മാസത്തോളം കാലം ഞാന്‍ ജയിലില്‍ കിടന്നു. ജുഡീഷ്യല്‍ നടപടിക്കായി മാസങ്ങളും വര്‍ഷങ്ങളും സമയമെടുക്കുന്നത് നമ്മള്‍ കാണാറുണ്ട്. ബി.ജെ.പിക്കെതിരെ ആരംഭിച്ച പോരാട്ടം ഞങ്ങള്‍ പൂര്‍ത്തിയാക്കും,’ ഹേമന്ത് സോറന്‍ പറഞ്ഞു.

50,000 രൂപയുടെ ആള്‍ ജാമ്യത്തിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ജാര്‍ഖണ്ഡില്‍ 8.86 ഏക്കര്‍ ഭൂമി സ്വന്തമാക്കാന്‍ ഹേമന്ത് സോറന്‍ തന്റെ പദവി ദുരുപയോഗം ചെയ്‌തെന്നാണ് ഇ.ഡിയുടെ കേസില്‍ ആരോപിച്ചത്.

Content Highlight: SC dismisses ED’s plea challenging bail to Jharkhand CM Hemant Soren

We use cookies to give you the best possible experience. Learn more