| Wednesday, 17th July 2019, 11:47 am

സുപ്രീം കോടതി വിധി ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും വിജയം; ഒരു നിമിഷം വൈകാതെ കുമാരസ്വാമി രാജിവെക്കണമെന്ന് യെദ്യൂരപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒരു നിമിഷം പോലും പാഴാക്കാതെ മുഖ്യമന്ത്രി സ്ഥാനം കുമാരസ്വാമി രാജിവെക്കണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ.

‘കുമാരസ്വാമി പരാജയപ്പെട്ടിരിക്കുന്നു. ഭൂരിപക്ഷം ഇല്ലെങ്കില്‍ അദ്ദേഹം നാളെ രാജിവെക്കണം. സുപ്രീം കോടതി വിധിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇത് ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും വിജയമാണ്. വിമത എം.എല്‍.എമാരുടേയും വിജയമാണ്. ഇത് ഒരു ഇടക്കാല ഉത്തരവ് മാത്രമാണ്. സ്പീക്കറുടെ അധികാരം ഭാവിയില്‍ കോടതി തീരുമാനിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഓപ്പറേഷന്‍ താമര പൊളിഞ്ഞെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.

സ്പീക്കറുടെ അധികാര പരിധിയില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും അനുയോജ്യമായ സമയത്തിനുള്ളില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നുമായിരുന്നു സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയത്.

അതേസമയം, രാജിവെച്ച 15 വിമത എം.എല്‍.എമാര്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കുമാരസ്വാമി സര്‍ക്കാറിന് നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജിക്കത്തുകളുടെ കാര്യത്തില്‍ സ്പീക്കര്‍ എങ്ങനെ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്കു കഴിയില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അയോഗ്യര്‍ ആക്കണം എന്ന അപേക്ഷയില്‍ തീരുമാനം ആദ്യ ഉണ്ടാകണമോ എന്ന കാര്യത്തില്‍ സ്പീക്കര്‍ക്ക് ഭരണഘടനാ പരമായ എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോയെന്ന് പരിശോധിക്കാന്‍ മാത്രമേ കോടതിക്കു കഴിയുകയുള്ളൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more