| Friday, 20th November 2020, 11:08 am

'പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന സൂചന പോലുമില്ലാതെ എന്തിന് വരണം'; ബി.ജെ.പി നേതൃയോഗം ബഹിഷ്‌ക്കരിച്ച് ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ബി.ജെ.പിയുടെ നേതൃയോഗം ബഹിഷ്‌ക്കരിച്ച് ശോഭാ സുരേന്ദ്രന്‍. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രന്‍.

യോഗത്തില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ച നടത്തുമെന്നും യോഗത്തിന് വരണമെന്നും ശോഭാ സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു കേരളത്തിന്റെ ചുമതലയുള്ള സി.പി രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

എന്നാല്‍ പരാതികള്‍ പരിഹരിക്കാതെ യോഗത്തിന് എത്തില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശോഭ സുരേന്ദ്രന്‍. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്നും യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ശോഭ.

സി.പി രാധാകൃഷ്ണന്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ നേതൃയോഗമാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്. വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെ 54 പേരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്.

ശോഭാ സുരേന്ദ്രനൊപ്പം പാര്‍ട്ടി ട്രഷറര്‍ ജെ.ആര്‍ പത്മകുമാറും യോഗത്തിനെത്തില്ല. പാര്‍ട്ടി തന്നെ തഴഞ്ഞെന്ന പരാതിയിലാണ് ഇദ്ദേഹവും.

തദ്ദേശതെരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാന ബി.ജെ.പിയിലെ ഗ്രൂപ്പ് പോര് പാര്‍ട്ടിക്ക് വലിയ തലവേദനയുണ്ടാക്കുന്നത്.
വ്യക്തിവിരോധം മൂലം കെ.സുരേന്ദ്രന്‍ തന്നെ ഒതുക്കിയെന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയ ശോഭ സുരേന്ദ്രന്‍ പ്രശ്‌നപരിഹാരത്തിന് ഉടന്‍ കേന്ദ്ര ഇടപെല്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

അതേസമയം കേരളത്തിലെ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഒരു വനിതാ നേതാവ് പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുന്നത് തിരിച്ചടിയാണെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം. ഇന്നത്തെ ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങള്‍ കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള സി.പി രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Bjp vice president AP Abdullakutty’s brother NDA Candidate in Kannur

Content Highlight: Shobha Surendran Will Not Attend BJP Meeting

We use cookies to give you the best possible experience. Learn more