| Friday, 26th January 2024, 4:08 pm

'ഏഴു വയസുള്ള എന്റെ കുഞ്ഞിനേയും അവര്‍ വെറുതെ വിട്ടില്ല' സൈബറാക്രമണത്തെ കുറിച്ച് സയനോര ഫിലിപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ഫേക്ക് അക്കൗണ്ടുണ്ടെങ്കില്‍ ആര്‍ക്കും എന്തുമെഴുതാമെന്ന തരത്തിലാണ് ഇപ്പോഴത്തെ സൈബറിടങ്ങളെന്ന് സയനോര ഫിലിപ്പ്.

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെതിരെ സിനിമാ താരം പ്രവീണ മലയാള മനോരമയില്‍ ഒരു ലേഖനം എഴുതിയിരുന്നു, ഈ ലേഖനത്തോട് പ്രതികരിക്കുകയാണ് സയനോര ഫിലിപ്പ്.

തനിക്ക് വ്യക്തിപരമായി ഒരുപാട് സൈബറാക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഏഴു വയസുള്ള തന്റെ കുഞ്ഞിനേയും അവര്‍ വെറുതെ വിട്ടില്ലെന്നും സയനോര പറയുന്നു.

ആദ്യമൊക്കെ മോശം കമന്റുകള്‍ കാണുമ്പോള്‍ കരയുമായിരുന്നെന്ന് പറയുന്ന സയനോര, ദൈനം ദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിച്ചു തുടങ്ങിയത് കൊണ്ട് എപ്പോഴും പ്രതികരിക്കുമായിരുന്നെന്നും ഇപ്പോള്‍ അതിനോടെല്ലാം സമരസപ്പെട്ടുവെന്നാണ് പറയുന്നത്.

വളരെ തരം താണ രീതിയിലാണ് അവര്‍ സംസാരിക്കുന്നതെന്നും ഫേക്ക് അക്കൗണ്ടിലൂടെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ കുളിമുറിയില്‍ ഒളിച്ചിരിക്കുന്നവര്‍ക്ക് തുല്യരാണെന്നും സയനോര കൂട്ടിച്ചേര്‍ത്തു.

‘ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും എഴുതാമെന്ന മട്ടിലാണ് ഇപ്പോഴത്തെ സൈബര്‍ ഇടങ്ങള്‍. എനിക്ക് വ്യക്തിപരമായി ഒരുപാട് സൈബര്‍ അക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നെ മാത്രമല്ല, ഏഴു വയസുള്ള എന്റെ കുഞ്ഞിനേയും അവര്‍ വെറുതെ വിട്ടില്ല.

ആദ്യമൊക്കെ ഇത്തരം മോശം കമന്റുകള്‍ കാണുമ്പോള്‍ കരയുമായിരുന്നു. ദൈനം ദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിച്ചു തുടങ്ങിയത് കൊണ്ട് എപ്പോഴും പ്രതികരിച്ചു കൊണ്ടേയിരുന്നു.

ഇപ്പോള്‍ പക്ഷേ, അതിനോടെല്ലാം സമരസപ്പെട്ടു. വളരെ മോശപ്പെട്ട തരം താണ രീതിയിലാണ് അവര്‍ സംസാരിക്കുന്നത്. അവരെയൊക്കെ മനുഷ്യരായോ മൃഗങ്ങളായോ കാണാന്‍ കഴിയില്ല. അങ്ങനെയുള്ളവരെ എന്തിനാണ് നമ്മുടെ സന്തോഷവും സ്വാതന്ത്ര്യവും ഇല്ലാതാക്കാന്‍ അനുവദിക്കുന്നത്?

ഫേക്ക് അക്കൗണ്ടിലൂടെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ കുളിമുറിയില്‍ ഒളിച്ചിരിക്കുന്നവര്‍ക്ക് തുല്യരാണ്,’ സയനോര ഫിലിപ്പ് പറയുന്നു.

Content Highlight: Sayonara Phillip About Cyber Attacks

We use cookies to give you the best possible experience. Learn more