| Wednesday, 18th December 2019, 11:42 am

'അവര്‍ എപ്പോഴും ഒരു മാര്‍ഗം കണ്ടുപിടിക്കും'; ഫാസിസത്തോട് നോ പറയണമെന്നും നടന്‍ സിദ്ധാര്‍ഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ വീണ്ടും പ്രതികരിച്ചു നടന്‍ സിദ്ധാര്‍ഥ്. ഫാസിസത്തോട് നോ പറയണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ എന്നെടുത്തു പറയാതെ പരോക്ഷമായാണ് അദ്ദേഹം വിമര്‍ശനം നടത്തിയിരിക്കുന്നത്.

‘ആദ്യം അവര്‍ മുസ്‌ലിങ്ങളെ മാറ്റിനിര്‍ത്തും, പിന്നീട് ക്രിസ്ത്യാനികളെ, പിന്നീട് മറ്റുള്ള മതസ്ഥരെ. അതിനുശേഷം അടിച്ചമര്‍ത്തപ്പെട്ട ജാതിവിഭാഗങ്ങളെ അരികുവത്കരിക്കും. ശേഷം തന്ത്രപരമായി സ്ത്രീകളുടെ അവകാശങ്ങള്‍ക്കു പിറകേ പോകും.

വിഭജിക്കാന്‍ അവര്‍ എപ്പോഴും ഒരു മാര്‍ഗം കണ്ടുപിടിക്കും. വിദ്വേഷത്തിനായി അവര്‍ എപ്പോഴും ഒരു വഴി കണ്ടുപിടിക്കും. അതാണവരുടെ മാര്‍ഗം. ഫാസിസത്തോട് നോ പറയൂ. ഇന്ത്യയെ രക്ഷിക്കൂ.’- അദ്ദേഹം ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമത്തിനെതിരെ നടന്‍ പ്രകാശ് രാജ് ഇന്നലെ രംഗത്തെത്തിയിരുന്നു. നിശബ്ദമാകുന്നത് യോജിക്കുന്നു എന്നതിന് തുല്യമാണെന്നും നമ്മളെ നിശബ്ദരാക്കാന്‍ ഒരാളെയും അനുവദിക്കരുതെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍സ് എഗൈന്‍സ്റ്റ് സി.എ.ബി, സ്റ്റാന്‍ഡ് വിത്ത് ജാമിയ എന്നീ ഹാഷ്ടാഗുകളുപയോഗിച്ചായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. ‘നിശബ്ദതയെന്നാല്‍ യോജിപ്പാണ്. ഒരു തെമ്മാടിയേയും നമ്മുടെ ശബ്ദം നിശബ്ദമാക്കാന്‍ അനുവദിക്കരുത്.’

നേരത്തെ മലയാള ചലച്ചിത്രപ്രവര്‍ത്തകരും പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു.

പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വരാ രാജന്‍ തുടങ്ങിയവര്‍ നിയമത്തെയും പൊലീസിന്റെ വിദ്യാര്‍ഥി വേട്ടയെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു നടത്തിയത്. ഇതിന് പിന്നാലെയാണ് രാജ്യത്തെമ്പാടും പ്രതിഷേധം ശക്തിപ്പെട്ടത്.

We use cookies to give you the best possible experience. Learn more