ലൈംഗിക രംഗത്തില്‍ ഗീത വായിച്ചു; ഓപ്പണ്‍ഹെയ്മര്‍ ഹിന്ദുമതത്തെ അപമാനിച്ചുവെന്ന് സേവ് ഇന്ത്യ സേവ് കള്‍ച്ചര്‍ ഫൗണ്ടേഷന്‍
Film News
ലൈംഗിക രംഗത്തില്‍ ഗീത വായിച്ചു; ഓപ്പണ്‍ഹെയ്മര്‍ ഹിന്ദുമതത്തെ അപമാനിച്ചുവെന്ന് സേവ് ഇന്ത്യ സേവ് കള്‍ച്ചര്‍ ഫൗണ്ടേഷന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd July 2023, 1:32 pm

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹെയ്മറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ചിത്രത്തിലെ ലൈംഗിക രംഗത്തിനിടയില്‍ ഗീത വായിച്ചതാണ് ഇന്ത്യന്‍ പ്രേക്ഷകരിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

ഹോളിവുഡ് ഗീതയെ അപമാനിക്കുകയാണെന്നും ലൈംഗിക ബന്ധത്തിനിടയില്‍ വിശുദ്ധമായ വാക്യങ്ങള്‍ പറയുന്നത് വംശീയവും അപമാനകരവുമാണെന്നും മറ്റൊരാള്‍ കുറിച്ചു.

ബി.ജെ.പിയുടെ സെന്‍സര്‍ ബോര്‍ഡിന് ഹിന്ദുമതത്തെ നിന്ദിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നും അവര്‍ ആദിപുരുഷിലും അത്തരം അസംബന്ധങ്ങള്‍ അനുവദിച്ചതാണെന്നുമാണ് മറ്റൊരു പ്രതികരണം.

സേവ് ഇന്‍ഡ്യ കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷനും ചിത്രത്തിനെതിരെ രംഗത്തെത്തി. ലൈംഗിക ബന്ധത്തിനിടയില്‍ ഭഗവത് ഗീത വായിക്കാന്‍ പ്രേരിപ്പിക്കുന്ന രംഗം ചിത്രത്തിലുണ്ടെന്നും ഹിന്ദുമതത്തെ അക്രമിക്കുന്ന രംഗങ്ങളാണിതെന്നും ഫൗണ്ടേഷന്‍ പുറത്തു വിട്ട് പ്രസ് റിലീസില്‍ പറയുന്നു. ഇത് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രി അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആര്‍ റേറ്റിങ് ഉള്ള ചിത്രത്തിന് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ഇതാദ്യമായാണ് ഒരു നോളന്‍ ചിത്രത്തില്‍ ലൈംഗിക രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ഓപ്പണ്‍ഹെയ്മറും ജീന്‍ ടാറ്റ്‌ലോക്കും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതക്കായാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. കിലിയന്‍ മര്‍ഫിയും ഫ്‌ളോറന്‍സും പഗുമാണ് യഥാക്രമം രണ്ട് കഥാപാത്രങ്ങളേയും അവതരിപ്പിച്ചത്.

ഗീതയും ഹിന്ദു പുരാണങ്ങളും ഓപ്പണ്‍ഹെയ്മറുടെ ജീവിതത്തില്‍ വലിയ സ്വധീനം ചെലുത്തിയിരുന്നു. അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ടായിരുന്ന ആറ്റം ബോംബിന്റെ വിനാശ ശേഷി കണ്ട് ഗീതയിലെ ഉദ്ധരണിയായ ‘ഇപ്പോള്‍ ഞാന്‍ മരണമായി, ലോകത്തിന്റെ അന്തകനായി,’ എന്നായിരുന്നു ഓപ്പണ്‍ഹെയ്മര്‍ പറഞ്ഞത്.

Content Highlight: save culture save india foundation against oppenheimer