| Wednesday, 1st March 2023, 2:20 pm

മന്ത്രിസഭ പുനസംഘടിപ്പിക്കാൻ ഒരുങ്ങി കെജ്‌രിവാൾ; തീരുമാനം മന്ത്രിമാരുടെ രാജിക്ക് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി : മദ്യനയ അഴിമതി കേസിൽ ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക്‌ പിന്നാലെ ആരോഗ്യ മന്ത്രി സത്യേന്ദർ ജയ്‌നും രാജി വച്ചതോടെ മന്ത്രിസഭയിൽ പുനസംഘടന നടത്താൻ ആം ആദ്മി പാർട്ടി നേതാവും ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. എ. എ. പി ദേശീയ വക്താവ് സൗരഭ് ഭരത് വാജ്, അതിഷി എന്നിവർ മന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് സൂചന. ഇരുവരുടെയും പേരുകൾ മുഖ്യമന്ത്രി ഗവർണറെ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്‌ ചെയ്യുന്നു.

ദൽഹി ജലവിതരണ വകുപ്പിന്റെ ചെയർമാൻ കൂടിയാണ് ഭാരത് വാജ്. പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗവും, കൽക്കാജി മണ്ഡലത്തിൽ നിന്നുള്ള എം. എൽ.എയും ആണ് അതിഷി.

സി.ബി.ഐ നടപടിയെ ചോദ്യം ചെയ്ത് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ചയായിരുന്നു മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.

എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഇതിന് പിന്നാലെ പ്രതിഷേധവുമായി ആം ആദ്മി നേതാക്കളും രംഗത്തെത്തിയിരുന്നു. വിവിധ പ്രതിപക്ഷ പാര്‍ട്ടികളും അറസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

18 മന്ത്രിസഭകളായിരുന്നു സിസോദിയ കൈകാര്യം ചെയ്തിരുന്നത്. രാജിവെച്ച മന്ത്രി സത്യേന്ദ്ര ജെയ്ന്‍ പത്ത് മാസങ്ങളായി ജയിലിലാണ്. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ജയിലില്‍ തുടരുകയാണെങ്കില്‍ ആറ് വര്‍ഷത്തേക്ക് ഇരുവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

അറസ്റ്റിലാക്കപ്പെട്ട നേതാക്കള്‍ മന്ത്രിസഭയില്‍ തുടരുന്നതിനെ ബി.ജെ.പി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാജി.

Content Highlight: Saurabh bhatia and atishi likely to become ministers in delhi

We use cookies to give you the best possible experience. Learn more