| Wednesday, 4th January 2023, 10:05 am

ഇസ്രഈല്‍ മന്ത്രിയുടെ അല്‍ അഖ്‌സ സന്ദര്‍ശനം; പ്രതിഷേധം കനക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: പുതിയ ഇസ്രഈലി സര്‍ക്കാരിലെ തീവ്ര വലതുപക്ഷ മന്ത്രിയുടെ അല്‍ അഖ്‌സ പള്ളി (al-Aqsa Mosque) സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം കനക്കുന്നു.

ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിലെ ദേശീയ സുരക്ഷാ വിഭാഗം മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ (Itamar Ben-Gvir) ആണ് കഴിഞ്ഞ ദിവസം അധിനിവേശ കിഴക്കന്‍ ജറുസലേമിലെ തര്‍ക്ക സ്ഥലമായ അല്‍-അഖ്‌സ പള്ളി കോമ്പൗണ്ടില്‍ പ്രവേശിച്ചത്. ഇതിനെതിരെ ഫലസ്തീന്‍, സൗദി അറേബ്യ, യു.എ.ഇ അടക്കം നിരവധി രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

തീവ്ര വലതുപക്ഷ മന്ത്രിയുടെ അല്‍ അഖ്‌സ സന്ദര്‍ശനം അങ്ങേയറ്റം പ്രകോപനപരമാണെന്നാണ് വിഷയത്തില്‍ ഫലസ്തീന്‍ പ്രതികരിച്ചത്.

ബെന്‍ ഗ്വിറിന്റെ സന്ദര്‍ശനത്തെ അപലപിച്ച സൗദി വിദേശകാര്യ മന്ത്രാലയം ഇസ്രഈല്‍ മന്ത്രിയുടെ നടപടി അങ്ങേയറ്റം പ്രകോപനപരമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

യു.എ.ഇയും സംഭവത്തെ അപലപിച്ചു. അല്‍-അഖ്‌സ മസ്ജിദ് അങ്കണത്തിലേക്ക് അതിക്രമിച്ച് കയറിയതിനെ അപലപിക്കുന്നുവെന്നും ഗുരുതരവും പ്രകോപനപരവുമായ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നുവെന്നും യു.എ.ഇ പ്രതികരിച്ചു.

ഇസ്രഈലിലെ യു.എസ്, ഫ്രഞ്ച്, യൂറോപ്യന്‍ യൂണിയന്‍ എംബസികളും ബെന്‍ ഗ്വിറിന്റെ സന്ദര്‍ശനത്തെ എതിര്‍ത്തുകൊണ്ട് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

നേരത്തെ തന്നെ തുടര്‍ച്ചയായ ഫലസ്തീന്‍ വിരുദ്ധ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്ന ആളാണ് ഇറ്റാമര്‍ ബെന്‍ ഗ്വിര്‍.

ഒരു ഫലസ്തീന്‍ യുവാവിനെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിവെച്ച് കൊന്ന ഇസ്രഈലി സൈനികനെ പ്രശംസിച്ചുകൊണ്ടും ബെന്‍ ഗ്വിര്‍ പരാമര്‍ശം നടത്തിയിരുന്നു.

ഫലസ്തീന്‍ യുവാവിനെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിവെച്ച് കൊന്ന ഇസ്രഈലി സൈനികന്‍ ഒരു ‘ഹീറോ’ ആണെന്നും അദ്ദേഹം തന്റെ ജോലി ‘നന്നായി’ ചെയ്തുവെന്നുമായിരുന്നു ബെന്‍ ഗ്വിര്‍ പറഞ്ഞത്.

അല്‍ അഖ്‌സ പ്രദേശത്ത് ജൂതര്‍ക്ക് പ്രാര്‍ത്ഥനക്ക് സൗകര്യമൊരുക്കുന്ന തരത്തില്‍ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നും നേരത്തെ ബെന്‍ ഗ്വിര്‍ പറഞ്ഞിരുന്നു.

ജൂതര്‍ ഏറ്റവും പവിത്രമായി കണക്കാക്കുന്ന സ്ഥലവും ഇസ്‌ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലവുമാണ് ഹില്‍ടോപ് സൈറ്റ് (hilltop site). ജൂതര്‍ ഇതിനെ ടെമ്പിള്‍ മൗണ്ട് (Temple Mount) (രണ്ട് ബൈബിള്‍ ക്ഷേത്രങ്ങളുടെ സ്ഥലം) എന്നും മുസ്‌ലിങ്ങള്‍ ഹറാം അല്‍-ഷരീഫ് (Haram al-Sharif) (മുഹമ്മദിന്റെ സ്വര്‍ഗാരോഹണ സ്ഥലം) എന്നുമാണ് വിളിക്കുന്നത്. മൊത്തം കോമ്പൗണ്ടിനെ അല്‍-അഖ്‌സ മസ്ജിദായാണ് മുസ്‌ലിങ്ങള്‍ കണക്കാക്കുന്നത്.

ഈസ്റ്റ് ജെറുസലേം, വെസ്റ്റ് ബാങ്ക് അധിനിവേശങ്ങള്‍ ആരംഭിച്ചത് മുതല്‍ ഇസ്രഈല്‍ അധികൃതരുടെ കീഴിലാണ് അല്‍ അഖ്സ പള്ളി സ്ഥിതി ചെയ്യുന്ന പ്രദേശം.

അല്‍-അഖ്‌സ പള്ളിയുടെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന, ഫലസ്തീന്‍ പൗരന്മാരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അല്‍-യൂസുഫിയ ശ്മശാനം പൊളിച്ചുമാറ്റി പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കവും ഇതിനിടെ ഇസ്രഈലി അതോറിറ്റി നടത്തുന്നുണ്ട്.

ജൂതര്‍ക്ക് വേണ്ടി 1.4 ഏക്കര്‍ വ്യാപിച്ച് കിടക്കുന്ന നാഷനല്‍ പാര്‍ക്ക് സ്ഥാപിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. ശ്മശാനത്തെ മൂടുന്ന രീതിയിലായിരിക്കും പാര്‍ക്ക് വരിക. നീക്കത്തിനെതിരെ ഫലസ്തീന്‍ പൗരന്മാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.

1967 മുതല്‍ നിലനില്‍ക്കുന്ന ഇസ്രഈല്‍ കരാറിലെ നിയമപ്രകാരം പള്ളിക്കുള്ളില്‍ ജൂതര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുമതിയില്ല

അതേസമയം അഞ്ച് ദിവസം മുമ്പായിരുന്നു ഇസ്രഈലില്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ അധികാരമേറ്റത്.

Content Highlight: Saudis, UAE Palestinian anger join wave of condemnations against Ben Gvir’s al aqsa visit

We use cookies to give you the best possible experience. Learn more