| Tuesday, 21st May 2019, 11:55 pm

റംസാന് ശേഷം മൂന്ന് പുരോഗമന സുന്നി പണ്ഡിതരെ സൗദി തൂക്കിക്കൊല്ലുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: സൗദി അറേബ്യയിലെ മൂന്ന് പുരോഗമന സുന്നി പണ്ഡിതരെ ഭരണകൂടം തൂക്കിക്കൊല്ലാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദം മുതലായ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷെയ്ക് സല്‍മാന്‍ അല്‍ ഒദാഹ്, അവാദ് അല്‍ ഖര്‍നി, അലി അല്‍ ഒമരി എന്നിവര്‍ക്ക് വധശിക്ഷ വിധിക്കാനൊരുങ്ങുകയാണ് സൗദിയെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി ഭരണകൂടത്തിലേയും, അറസ്റ്റില്‍ കഴിയുന്നവരുടെ ബന്ധുക്കളേയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ശരീഅ നിയമങ്ങളിലും, സ്വവര്‍ഗ  ലൈംഗികതയിലും പുരോഗമനപരമായ നിലപാടുകളെടുത്ത സുന്നി പണ്ഡിതനാണ് ഷെയ്ക് സല്‍മാന്‍ അല്‍ ഒദാഹ്.

2017ല്‍, ഖത്തറിന് മേല്‍ സൗദി ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ യോജിപ്പിലെത്തണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഒദാഹ് അറസ്റ്റിലാവുന്നത്.

അവാദ് അല്‍ ഖുറാനി സുന്നി പ്രാസംഗികനും, എഴുത്തുകാരനും, ഗവേഷകനുമാണ്. അലി അല്‍ ഒമരി സൗദിയിലെ പ്രശസ്തനായ വാര്‍ത്താ അവതാരകനായിരുന്നു. ഇരുവരും 2017 സെപ്തംബറിലാണ് അറസ്റ്റിലായത്.

‘ഉത്തരവ് പുറപ്പെടുവിച്ചാല്‍ മൂന്ന് പേരുടേയും വധശിക്ഷ നടപ്പിലാക്കാന്‍ താമസമുണ്ടാവില്ല’- സൗദി ഭരണകൂടത്തിലെ പേരു വെളിപ്പെടുത്താത്ത ശ്രോതസ്സിനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

തടവില്‍ കഴിയുന്ന മൂന്ന് പേരും സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ജനപിന്തുണ ആസ്വദിക്കുന്നവരാണ്. സല്‍മാനെ 13.4 മില്യണ്‍ ആളുകളാണ് ട്വിറ്റില്‍ മാത്രമായി പിന്തുടരുന്നത്. ഇവരെ വെറുതെ വിടണമെന്നാവശ്യപ്പട്ടെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായ ക്യാമ്പയ്‌നുകളും നടന്നിരുന്നു.

നേരത്തെ ഏപ്രിലില്‍ രാജ്യത്തെ 37 ഷിയാ മുസ്ലിംങ്ങളെ സൗദി തൂക്കിക്കൊന്നിരുന്നു. സൗദിയുടെ നടപടി അന്താരാഷ്ട്ര സമൂഹം എത്രത്തോളം വിമര്‍ശന വിധേയമാക്കും എന്ന് പഠിക്കാനുള്ള പരീക്ഷണമായിരുന്നു ഇതെന്ന് സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട ശ്രോതസ്സ് വെളിപ്പെടുത്തുന്നു.

അന്താരാഷ്ട്ര തലത്തില്‍ പ്രത്യേകിച്ച്, രാഷ്ട്ര തലവന്മാരുടെ ഇടയില്‍ നിന്ന് വളരെ ചെറിയ വിമര്‍ശനങ്ങള്‍ മാത്രം ഉയര്‍ന്ന സാഹചര്യത്തില്‍, കൂടുതല്‍ ശക്തരായ നേതാക്കളേയും വധശിക്ഷയ്ക്ക് വിധേയരാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറസ്റ്റിലായ ഒദാഹിനെ പിന്തുണച്ച് സൗദി അറേബ്യ വധിച്ച മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി രംഗത്തെത്തിയിരുന്നു. ‘ഒദാഹിനെ വധിക്കും, അത് അദ്ദേഹം തീവ്രവാദി ആയതിനാലല്ല. മറിച്ച് അദ്ദേഹം പുരോഗമനവാദിയായതിനാലാണ്. അതു കൊണ്ടാണ് അദ്ദേഹത്തെ അവര്‍ ഒരു ഭീഷണിയായി കാണുന്നത്’- എന്നായിരുന്നു ഖഷോഗ്ജി പറഞ്ഞത്.

We use cookies to give you the best possible experience. Learn more