| Friday, 14th August 2020, 11:46 am

ഇസ്രഈല്‍- യു.എ.ഇ അനുനയം; ചതിച്ചെന്ന് ഫലസ്തീന്‍, മൗനം തുടര്‍ന്ന് സൗദി, ഇറാനില്‍ നിന്നും രൂക്ഷ പ്രതികരണമുണ്ടാവുമെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്രഈലും യു.എ.ഇയും തമ്മില്‍ നിര്‍ണായകമായ നയതന്ത്ര ബന്ധത്തിന് തുടക്കം കുറിച്ചിരിക്കെ വിഷയം അറബ് ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ഇസ്രഈലുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമായിരിക്കുകയാണ് യു.എ.ഇ. ഇതിനകം വിവിധ രാജ്യങ്ങള്‍ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടുണ്ട്.

വിഷയത്തില്‍ രൂക്ഷ വിമര്‍നമാണ് ഫലസ്തീന്‍ നേതൃത്വം നടത്തിയിരിക്കുന്നത്. യു.എ.ഇയും ഇസ്രഈലും യു.എസും ഒരുമിച്ച് നടത്തിയ ഈ പ്രഖ്യാപനത്തെ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നെന്ന് ഫല്‌സ്തീന്‍ പ്രസിഡന്റ് മഹമ്മുദ് അബ്ബാസിന്റെ വക്താവ് അറിയിച്ചു. ഫലസ്തീനെ ചതിക്കുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

സമാനമായി ഫലസ്തീനിലെ ഹമാസ് നേതൃത്വവും പ്രതികരിച്ചു. ഫലസ്തീന്‍ ജനതയുടെ അവകാശ നിഷേധത്തിനും ഇസ്രഈല്‍ അധിനിവേശത്തിനും ഇത് കാരണമാവുമെന്ന് ഹമാസ് പ്രതിനിധി ഹസിം ഖാസിം പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രഈല്‍- യു.എ.ഇ അനുനയത്തെ ജോര്‍ദാന്‍ പ്രതീക്ഷയോടെയാണ് നോക്കുന്നത്. ഇസ്രഈല്‍ ഫലസ്തീന്‍ മേഖലയിലേക്കുള്ള അധിനിവേശം നിര്‍ത്തിയാല്‍ മേഖലയില്‍ സമാധാനം സാധ്യമാവുമെന്നാണ് ജോര്‍ദാന്‍ വിദേശ കാര്യ മന്ത്രി പറഞ്ഞത്.

യു.എ.ഇയുടെ ഉറ്റ സുഹൃദ് രാജ്യമായ ഈജിപ്തും ഇസ്രഈല്‍ യു.എ.ഇ അനുനയത്തെ സ്വാഗതം ചെയ്തു.

‘ ഫലസ്തീന്‍ മേഖലയെ ഇസ്രഈല്‍ പിടിച്ചടക്കുന്നതിനെ് തടയുന്നതിനും പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുമായുള്ള അമേരിക്കയും ഇസ്രഈലും യു.എ.ഇയും തമ്മിലുള്ള സംയുക്ത പ്രസ്താവനയെ ഞാന്‍ സ്വാഗതം ചെയ്യുന്നു,’ ഈജിപ്ത് പ്രസിഡന്റ് അബ്ദെല്‍ ഫത്ത അല്‍ സിസി ട്വിറ്ററില്‍ കുറിച്ചു,

ഈജിപ്തിനും ഇസ്രഈലിനും ശേഷം ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാജ്യമായിരിക്കുകയാണ് യു.എ.ഇ.

ഇസ്രഈല്‍- യു.എ.ഇ ധാരണയെ ബഹ്‌റിനും സ്വാഗതം ചെയ്തു. അതേ സമയം വിഷയത്തില്‍ ഇറാനില്‍ നിന്നും രൂക്ഷ പ്രതികരണങ്ങള്‍ ഇതിനകം വന്നിട്ടുണ്ട്.

ഇസ്രഈലുമായി അടുക്കുന്ന യു.എ.ഇ നിലപട് ലജ്ജീവഹമാണെന്നാണ് രാജ്യത്തെ അര്‍ദ്ധ സൈന്യം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ ഔദ്യോഗിക ചാനലായ തസ്‌നിം ന്യൂസ് ഏജന്‍സി പ്രതികരിച്ചിരിക്കുന്നത്.

സിയോണിസ്റ്റ് കുറ്റകൃത്യങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കാനേ യു.എ.ഇ നീക്കം കൊണ്ട് സാധിക്കൂ എന്നാണ് ഇറാന്‍ മുന്‍ ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി ഹൊസ്സൈന്‍ അമിര്‍ അബ്ദൊള്ളാഹി പ്രതികരിച്ചിരിക്കുന്നത്.

അതേ സമയം വിഷയത്തില്‍ ഇതുവരെയും യു.എ.ഇയുടെയും യു.എസിന്റെ പ്രധാന സുഹൃത്തായ സൗദി അറേബ്യയുടെ പ്രതികരണം വന്നിട്ടില്ല. നേരത്തെ അറബ് ഇസ്രഈല്‍ അനുനയത്തിന് സൗദി അറേബ്യ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

മേഖലയില്‍ ഇറാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇസ്രഈലിനൊപ്പം തന്നെ സൗദിക്കും ഭീഷണിയാവുന്ന സാഹചര്യത്തില്‍ സൗദി ഇസ്രഈലുമായി അടുക്കാന്‍ സാധ്യത കൂടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഫലസ്തീന്‍ ഭാഗങ്ങള്‍ ഇനി പിടിച്ചടക്കില്ലെന്ന് ഇസ്രഈല്‍ ഉറപ്പിന്റെ പുറത്താണ് യു.എ.ഇയുമായി ധാരണയായിരിക്കുന്നത്.

എന്നാല്‍ ഇതെത്രത്തോളം ഇസ്രഈല്‍ അംഗീകരിക്കുമെന്നതില്‍ സംശയമുണ്ട്. തെല്‍ അവീവില്‍ നടന്ന പത്ര സമ്മേളനത്തില്‍ വൈസ്റ്റ് ബാങ്ക് അനെക്‌സേഷന്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്നും ഇപ്പോഴും പരിഗണനയിലുണ്ടെന്നുമാണ് ഇസ്രഈല്‍ പ്രധാമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇസ്രഈലും യു.എ.ഇയും തമ്മില്‍ ധാരണയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more