| Tuesday, 2nd June 2015, 12:39 pm

സൗദി കോടതികളില്‍ ബ്ലാക്‌മെയ്ല്‍ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: സൗദിയില്‍ ബ്ലാക്ക്‌മെയ്ല്‍ കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നീതിന്യായ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണിത്.

ജിദ്ദ കോടതിയിലാണ് ഏറ്റവും അധികം ബ്ലാക്ക്‌മെയ്ല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 67 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

88 മാനനഷ്ടക്കേസുകളും ഈ കോടതിയിലുണ്ട്. ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട 84 കേസുകളും അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട 494 കേസുകളുമാണ് കോടതിയിലുള്ളത്. റിയാദിലാണ് അധിക്ഷേപം സംബന്ധിച്ച ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

അതിനിടെ 20കാരിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ സൗദി പൗരന് ജിദ്ദ പീനല്‍ കോടതി നല്‍കിയ ശിക്ഷ മക്കയിലെ അപ്പീല്‍ കോടതി ശരിവെച്ചു. ആറു വര്‍ഷത്തെ തടവും 500 ചാട്ടയടിയും 20,000 സൗദി റിയാലുമാണ് ഇയാള്‍ക്കു ലഭിച്ച ശിക്ഷ. ഇയാളുടെ പ്രവൃത്തികള്‍ക്കു പ്രോത്സാഹനം നല്‍കിയ മകന് രണ്ടു വര്‍ഷത്തെ തടവും 10 ചാട്ടയടിയും ശിക്ഷയായി ലഭിക്കും.

പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച പിതാവ് പെണ്‍കുട്ടിയുമായി പുറത്തുപോകുമ്പോള്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കാതിരിക്കാന്‍ മകനെക്കൂടി കൊണ്ടുപോകും. നിരവധി തവണ പെണ്‍കുട്ടിയുമായി പുറത്തുപോയിട്ടുണ്ടെന്നും നഗ്നചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും പണം നല്‍കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

We use cookies to give you the best possible experience. Learn more