| Friday, 11th August 2023, 7:32 pm

'ലിവര്‍പൂള്‍, ചെല്‍സി, ബാഴ്‌സ'; പൊന്നും വിലക്ക് യൂറോപ്പിലെ വമ്പന്മാരില്‍ നിന്ന് കളിക്കാരെ റാഞ്ചി സൗദി ക്ലബ്

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ ഫുട്‌ബോള്‍ വിപണിയെ ഞെട്ടിപ്പിക്കുന്ന ഇടപെടല്‍ നടത്തിയിരിക്കുകയാണ് സൗദി ക്ലബ് അല്‍ അഹ്ലി. ബ്രസീലിന്റെ സൂപ്പര്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയടക്കം അഞ്ച് താരങ്ങളെയാണ് ഈ ക്ലബ്ബ് പൊന്നും വില കൊടുത്ത് വാങ്ങിയത്.

ലിവര്‍പൂളില്‍ നിന്നാണ് റോബര്‍ട്ടോ ഫിര്‍മിനോ അല്‍ അഹ്ലിക്കൊപ്പം ചേരുന്നത്. മാന്‍ സിറ്റിയില്‍ നിന്ന് റിയാദ് മഹ്റസ്, ന്യൂകാസില്‍ നിന്ന് സെന്റ് മാക്‌സിമിന്‍, ബാഴ്‌സലോണയില്‍ നിന്ന് ഫ്രാങ്ക് കെസ്സി, ചെല്‍സിയില്‍ നിന്ന് എഡ്വേര്‍ഡോ മെന്‍ഡി എന്നിവരും അടത്ത സീസണില്‍ സൗദി ക്ലബ്ബിനായി ബൂട്ടുകെട്ടും.

ലിവര്‍പൂളില്‍ നിന്ന് ഫ്രീ ഏജന്റായി മാറിയതിന് ശേഷം മൂന്ന് വര്‍ഷത്തെ കരാറിലാണ് റോബര്‍ട്ടോ ഫിര്‍മിനോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍-അഹ്‌ലിയില്‍ ചേര്‍ന്നത്. 2026 വരെയാണ് കരാര്‍. 12 മില്യണ്‍യൂറോയാണ് ട്രാന്‍സ്ഫര്‍ ഓഫര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഴ്‌സയില്‍ നിന്നെത്തിയ ഫ്രാങ്ക് കെസ്സിക്കും 12.5 മില്യണ്‍ യൂറോയുടെ ഓഫറുണ്ട്. ന്യൂകാസില്‍ നിന്നെത്തിയ ഫ്രഞ്ച് ഫോര്‍വേഡ് സെന്റ് മാക്‌സിമിനും ചെല്‍സിയില്‍ നിന്ന് എത്തിയ ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിക്കും ഇതിനേക്കാള്‍ വലിയ ഓഫര്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, കരിം ബെന്‍സെമ, എന്‍ ഗോലോ കാന്റെ, റൂബന്‍ നെവസ്, മാര്‍സെലോ ബ്രോസോവിച്ച് എന്നിവരും ഈ അടുത്ത് സൗദി അറേബ്യയിലെ പ്രമുഖ ടീമുകളിലേക്ക് മാറിയിരുന്നു.

Content Highlight: Saudi club Al Ahly has made a shocking intervention in the football market in this summer transfer

We use cookies to give you the best possible experience. Learn more