Advertisement
Gulf
സൗദിയില്‍ പള്ളികള്‍ തുറക്കുന്നു; അണുനശീകരണം നടത്തുന്നത് 90,000-ലേറെ പള്ളികളില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 29, 09:31 am
Friday, 29th May 2020, 3:01 pm

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് നിയന്ത്രണ നടപടികളില്‍ ഇളവു വരുത്തുന്നതിനിടെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. രാജ്യത്തെ 90000ത്തിലേറെ പള്ളികളിലാണ് അണു നശീകരണം നടത്തുന്നത്. ഞായറാഴ്ച പള്ളികള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേ സമയം മക്കയിലെ പള്ളികള്‍ അടച്ചിടും.

സൗദിയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പള്ളികള്‍ തുറക്കുന്നത്. ഇസ്ലാമിക കാര്യ മന്ത്രാലയമാണ് പുതിയ ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ ചട്ടങ്ങള്‍. പള്ളിക്കുള്ളില്‍
ഖുര്‍ ആന്‍ പുസ്തകങ്ങള്‍ പള്ളികളില്‍ ലഭ്യമാവില്ല. ഖുര്‍ആന്‍ അവരവരുടെ ഫോണില്‍ വായിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രാര്‍ത്ഥനയ്ക്ക് 15 മിനുട്ട് മുമ്പാണ് പള്ളികള്‍ തുറക്കുക. പ്രാര്‍ത്ഥനയ്ക്ക് ശേഷം 10 മിനുട്ടിനുള്ളില്‍ പള്ളി അടയ്ക്കും. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് 20 മിനുട്ട് മുമ്പ് പള്ളി തുറക്കും. പ്രാര്‍ത്ഥന കഴിഞ്ഞ് 20 മിനുട്ടിന് ശേഷം അടയ്ക്കുകയും ചെയ്യും.

ഒപ്പം നമസ്‌കാരത്തിനെത്തുന്നവര്‍ പരസ്പരം രണ്ട് മീറ്റര്‍ അകലം പാലിച്ചിരിക്കണം. ഒപ്പം ഒരു നിരയിലുള്ളവര്‍ മുന്‍ നിരയിലുള്ളവരുമായി നിശ്ചിത അകലം പാലിക്കണം.

പള്ളികളില്‍ റെഫ്രിജറേറ്റുകള്‍, ടോയ്ലറ്റ് സൗകര്യം എന്നിവ ലഭ്യമാവില്ല. പള്ളികളിലെ ഖുര്‍ ആന്‍ പാരായണങ്ങള്‍, പ്രഭാഷണങ്ങള്‍, ക്ലാസുകള്‍ എന്നിവ നിര്‍ത്തിവെച്ചിരിക്കുകയാണ്.

സൗദിയില്‍ വെള്ളിയാഴ്ച വരെ 80,185 പേര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. 441 മരണങ്ങളും നടന്നു. 54,553 പേര്‍ക്കാണ് രാജ്യത്ത് രോഗം ഭേദമായത്.

മെയ് 28 മുതലാണ് സൗദിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. മൂന്ന് ഘട്ടങ്ങളായാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. ജൂണ്‍ 21 മുതല്‍ തുടങ്ങുന്ന മൂന്നാം ഘട്ടത്തോടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാകും. എന്നാല്‍ മക്കയിലും മദീനയിലും ഉള്ള നിയന്ത്രണങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങളും തുടരും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക