| Monday, 24th May 2021, 9:01 am

സൗദിയില്‍ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദിയില്‍ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം. ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമായി ഉച്ചഭാഷിണി പരിമിതപ്പെടുത്താനാണ് നിര്‍ദ്ദേശം.

നമസ്‌കാര വേളയില്‍ പുറത്തേക്കുള്ള ഉച്ചഭാഷിണി പാടില്ലെന്നും ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ ശബ്ദം കുറക്കണമെന്നും ഇസ്‌ലാമിക മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് പള്ളി ജീവനക്കാരെ വിവരമറിയിക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മതകാര്യ ഓഫിസുകള്‍ക്ക് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ആലുഷൈഖ് നിര്‍ദ്ദേശം നല്‍കി.

ശബ്ദം ഉപകരണത്തിന്റെ മൂന്നിലൊന്നില്‍ കവിയരുതെന്നും, പുതിയ തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ചില പള്ളികളില്‍ നമസ്‌കാര വേളയില്‍ പുറത്തേക്കുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതായും, ഇത് പരിസരത്തെ വീടുകളിലും മറ്റ് താമസ കേന്ദ്രങ്ങളിലും കഴിയുന്ന പ്രായമായവര്‍ക്കും, കുട്ടികള്‍ക്കും, രോഗികള്‍ക്കും പ്രയാസമുണ്ടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പള്ളികളിലെ നമസ്‌കാര സമയത്തെ ഇമാമുമാരുടെ ശബ്ദം വീടുകളില്‍ വെച്ച് നമസ്‌കരിക്കുന്നവര്‍ക്കു പ്രയാസമുണ്ടാക്കുമെന്നും ഇമാമിന്റെ ശബ്ദം പള്ളിക്കുള്ളില്‍ കേട്ടാല്‍ മതിയെന്നും മതകാര്യവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Saudi Arabia: Loudspeakers in mosques used only for Azan and Iqamat

We use cookies to give you the best possible experience. Learn more