| Tuesday, 2nd February 2021, 11:52 pm

ഇന്ത്യയും യു.എ.ഇയുമടക്കം ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഇന്ത്യയും യു.എ.ഇയും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്നാണ് ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.

ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് വിലക്ക് ബാധകമായിരിക്കമെന്ന് സൗദി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിന് പുറമെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും വിലക്ക് ബാധകമാണ്.

ഇന്ത്യയ്ക്കും യു.എ.ഇയ്ക്കും പുറമെ അമേരിക്ക, ജര്‍മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ലെബനോന്‍, ഈജിപ്ത്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബുധനാഴ്ച രാത്രി 9 മണി മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. കഴിഞ്ഞ ഏതാനും ദിവസമായി സൗദിയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്.

സൗദിയിലെ വിവിധ മേഖലകളില്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്‌ക്കും സാമൂഹ്യ അകലവും കര്‍ശനമായി പാലിക്കണം. ചട്ടലംഘനം നടത്തിയാല്‍ പതിനായിരം റിയാലും രണ്ടാം തവണ ഇരുപതിനായിരം റിയാലുമാണ് പിഴ.

ചട്ട ലംഘനം നടത്തുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനം ആദ്യ തവണ മൂന്ന് മാസത്തേക്കും രണ്ടാം തവണ ആറ് മാസത്തേക്കും അടച്ച് പൂട്ടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Saudi Arabia bans people from 20 countries, including India and the UAE

We use cookies to give you the best possible experience. Learn more