| Monday, 30th January 2023, 11:47 am

കല്യാണം കുളമാക്കല്‍, പൊലീസിന് പിടിച്ച് കൊടുക്കല്‍, പെണ്ണിന്റെ പേരില്‍ അടിയുണ്ടാക്കല്‍; ഇത്രയും ആത്മാര്‍ത്ഥമായ സുഹൃത്തുക്കള്‍ എവിടെയുണ്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ്‌സ് കഴിഞ്ഞ നവംബറിലാണ് തിയേറ്ററുകളിലെത്തിയത്. വലിയ പ്രതീക്ഷകളോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

എന്നാല്‍ തിയേറ്റര്‍ റിലീസിന് പിന്നാലെ തന്നെ വലിയ വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരെ ഉയര്‍ന്നത്. സൗഹൃദത്തിന്റെ ആഘോഷം എന്ന പേരിലെത്തിയ ചിത്രത്തിന് നാല് സുഹൃത്തുക്കളുടെ ഇടയിലുള്ള സൗഹൃദത്തെ എസ്ടാബ്ലിഷ് ചെയ്യാന്‍ പോലുമായില്ല എന്നാണ് പ്രേക്ഷകര്‍ ഉയര്‍ത്തിയ വിമര്‍ശനം.

കഴിഞ്ഞ ദിവസം സാറ്റര്‍ഡേ നൈറ്റ് ഒ.ടി.ടിയിലുമെത്തിയിരുന്നു. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാരില്‍ സ്ട്രീമിങ്ങ് ആരംഭിച്ചതോടെ ചിത്രത്തിനെതിരായ വിമര്‍ശനം കടുക്കുകയാണ്. നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവര്‍ അവതരിപ്പിച്ച നാല്‍വര്‍ സംഘത്തിലെ സൗഹൃദം ഒരുക്കുന്നതിലെ പാളിച്ചകള്‍ തന്നെയാണ് പ്രേക്ഷകര്‍ എടുത്തുകാണിക്കുന്നത്.

കൗതുകം നിറഞ്ഞ സൗഹൃദമാണ് ചിത്രത്തിലെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായിരുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സ്വയം രക്ഷപ്പെടാനായി
ആത്മാര്‍ത്ഥ സുഹൃത്തിനെ കുടുക്കിലാക്കി പോലീസിന് മുന്നില്‍ ഇട്ടുകൊടുത്തു മുങ്ങുന്നവര്‍, സുഹൃത്തുക്കളുമായുള്ള ബെറ്റിന്റെ പേരില്‍ ഇഷ്ടമില്ലാത്ത വിവാഹത്തിലേക്ക് എത്തപ്പെട്ടവന്‍, സ്ഥലകാലബോധമില്ലാതെ വായില്‍ തോന്നിയത് വിളിച്ച് പറഞ്ഞ് ആത്മാര്‍ത്ഥ സുഹൃത്തിന്റെ കല്യാണം കുളമാക്കിയവന്‍, ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കുന്ന സുഹൃത്തിനോട് നാട്ടുകാര്‍ മുഴുവന്‍ സോറി പറയണമെന്ന് പറഞ്ഞ് നടക്കുന്നവന്‍, ബാക്കി സുഹൃത്തുക്കളൊക്കെ സെറ്റില്‍ഡ് ആയാല്‍ മാത്രമേ ഞാനും സെറ്റില്‍ഡ് ആവു എന്ന് പറഞ്ഞ് നടക്കുന്ന മണ്ടന്‍, ഒരു പെണ്ണിന്റെ പേരില്‍ വര്‍ഷങ്ങളായി അടിയുണ്ടാക്കുകയും പരസ്പരം പാര വെക്കുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ എന്നിങ്ങനെ ഒരു പ്രത്യേക തരം ഫ്രണ്ട്ഷിപ്പാണ് ഇവര്‍ തമ്മിലുള്ളതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇവരുടെ സ്ഥാനത്ത് വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ ശത്രുക്കളായേനെയെന്നും പ്രേക്ഷകര്‍ പറയുന്നു. ഒരു സ്ഥലത്ത് പോലും പ്രേക്ഷകരുമായി കണക്ഷന്‍ ഉണ്ടാക്കാന്‍ ചിത്രത്തിനായില്ലെന്നും സ്‌കിറ്റ് ലെവല്‍ ഡയലോഗുകളും പെര്‍ഫോമന്‍സുമായിരുന്നു അഭിനേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും വിമര്‍ശനങ്ങളുണ്ട്.

Content Highlight: saturday night friendship discussion in social media

We use cookies to give you the best possible experience. Learn more