Entertainment
പുതുമുഖത്തിന്റെ പതര്‍ച്ചയില്ലാതെ ക്യാമറക്ക് മുന്നില്‍ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി അത്രയേറെ എന്നെ ആകര്‍ഷിച്ചിരുന്നു: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 10, 04:57 am
Monday, 10th February 2025, 10:27 am

മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ അഭിനയ ലോകത്തേക്ക് അരങ്ങേറിയ മഞ്ജു കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴിലും മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ നടിക്ക് സാധിക്കുന്നുണ്ട്.

മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മഞ്ജു വാര്യരെ ആദ്യമായി കണ്ടപ്പോള്‍ തന്റെ നാട്ടുകാരിയാണെന്ന തോന്നലുണ്ടായെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച സല്ലാപത്തിന്റെ സെറ്റില്‍ താന്‍ പോയെന്നും ഒന്ന് തലകാണിച്ച് പോരാമെന്ന് കരുതിയെങ്കിലും മഞ്ജുവിന്റെ എല്ലാ സീനും കണ്ടിട്ടാണ് തിരിച്ച് പോയതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

പുതുമുഖത്തിന്റെ പതര്‍ച്ച തെല്ലുമില്ലാതെ ക്യാമറക്ക് മുന്നില്‍ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി മഞ്ജു അത്രയേറെ തന്നെ ആകര്‍ഷിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മഞ്ജുവിനെ ആദ്യം കണ്ടപ്പോള്‍ തന്നെ എന്റെ നാട്ടുകാരി എന്ന തോന്നലുണ്ടായി. ലോഹിതദാസ് ക്ഷണിച്ചിട്ടാണ് ഞാനന്ന് സല്ലാപത്തിന്റെ ലൊക്കേഷനില്‍ എത്തിയത്. ഒന്ന് തലകാണിച്ച് പോരണമെന്നേ ഉണ്ടായിരുന്നുള്ളൂ. ലോഹി പറഞ്ഞു ‘അവളൊരു മിടുക്കി കുട്ടിയാണ്. എന്ത് നാച്ചുറലായാണ് അഭിനയിക്കുന്നത്. ഒരു സീന്‍ മുഴുവന്‍ കണ്ടിട്ട് പോയാല്‍ മതി’ എന്ന്.

ഒരു സീനല്ല, അന്നത്തെ മുഴുവന്‍ സീനുകളും കണ്ടിട്ടേ ഞാന്‍ തിരിച്ചുപോന്നുള്ളൂ. പുതുമുഖത്തിന്റെ പതര്‍ച്ച തെല്ലുമില്ലാതെ ക്യാമറക്ക് മുന്നില്‍ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി അത്രയേറെ എന്നെ ആകര്‍ഷിച്ചിരുന്നു.

മഞ്ജുവിന്റെ രണ്ടാമത്തെ സിനിമ തൂവല്‍ക്കൊട്ടാരമായിരുന്നു. എന്നെ മാത്രമല്ല, ഷൂട്ടിങ് യൂണിറ്റിലെ എല്ലാവരെയും അതിശയിപ്പിക്കുന്ന വിധം അനായാസമായാണ് മഞ്ജു അതിലഭിനയിച്ചത്. പാര്‍വതി മനോഹരി എന്ന് തുടങ്ങുന്ന ഒരു ക്ലാസിക്കല്‍ ഡാന്‍സുണ്ട് ആ ചിത്രത്തില്‍. സുകന്യയും മഞ്ജുവും തമ്മിലുള്ള ഒരു നൃത്തമത്സരമാണ് അതിന്റെ സന്ദര്‍ഭം. വളരെ മനോഹരമായി മഞ്ജു അത് ചെയ്തു,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content highlight: Sathyan Anthikkad talks about Manju Warrier