| Thursday, 1st August 2024, 8:51 am

എന്റെ ക്ഷമ പരീക്ഷിച്ച നായിക, പക്ഷെ ആദ്യ പടത്തിൽ തന്നെ സംസ്ഥാന അവാർഡ് നേടി: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കുടുംബ ചിത്രമാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ. ലോഹിതദാസ് രചന നിർവഹിച്ച ചിത്രത്തിൽ ജയറാം, തിലകൻ, സംയുക്ത വർമ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. സംയുക്ത വർമയുടെ ആദ്യ ചിത്രം കൂടിയായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങൾ.

ഷൂട്ടിനിടയിൽ തന്റെ ക്ഷമ പരീക്ഷിച്ച നായികയാണ് സംയുക്തയെന്ന് പറയുകയാണ് സത്യൻ അന്തിക്കാട്. ആദ്യ സിനിമയായതിനാൽ പല സ്ഥലത്തും സംയുക്തക്ക് സംശയം ഉണ്ടായിരുന്നുവെന്നും അന്ന് ഫിലിമിൽ ഷൂട്ട്‌ ചെയ്യുന്നത് കൊണ്ട് അതൊരു പ്രയാസമായിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. എന്നാൽ ആ സിനിമയിലൂടെ തന്നെ സംയുക്തക്ക് സംസ്ഥാന അവാർഡ് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ക്ഷമ പരീക്ഷിച്ച നായികമാരിൽ ഒരാളാണ് സംയുക്ത വർമ. സംയുക്ത വർമ ആദ്യമായി അഭിനയിക്കുന്നത് എന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളിലാണ്. മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയുടെ ഒരു കവർ പേജ് കണ്ടിട്ടാണ് സംയുക്ത വർമയിലേക്ക് എത്തുന്നത്.

പി.വി. ഗംഗാധരനാണ് നിർമാതാവ്. അദ്ദേഹത്തിന്റെ വൈഫ്‌ ഷെറിൻ ചേച്ചി എന്നോട് പറഞ്ഞു, ഈ കുട്ടി നമ്മുടെ കഥാപാത്രത്തിന് പറ്റുന്നതാണല്ലേയെന്ന്. നോക്കുമ്പോൾ വളരെ കറക്റ്റാണ്. എനിക്കും അത് ശരിയായി തോന്നി.

അങ്ങനെ ഞാൻ ബുദ്ധിമുട്ടി അവരെ തേടി പിടിച്ച് കൊണ്ടുവന്നു. അങ്ങനെ അഭിനയിക്കാൻ തുടങ്ങി. പുതിയ കുട്ടിയാണല്ലോ. ഷൂട്ട്‌ ചെയ്യുമ്പോൾ ചില ഭാഗങ്ങൾ അവർക്ക് മനസിലാവുകയേയില്ല. അന്ന് ഷൂട്ട്‌ ചെയ്യുന്നത് ഫിലിമിലാണ്.

400 അടി ഫിലിം എടുത്താൽ അതിൽ ഒരു നാലഞ്ചു ടേക്ക് എടുക്കുമ്പോഴേക്കും ആ നാ ന്നൂറടി കഴിയും. അടുത്തത് കയറ്റേണ്ടി വരും. അപ്പോൾ ഞാൻ സംയുക്തയോട് പറയും, ഫിലിം നല്ല വില കൊടുത്തിട്ട് വാങ്ങുന്നതാണെന്ന്.

എന്നെ തന്നെ വെച്ചിട്ട് അഭിനയിപ്പിക്കണമെന്ന് നിർമാതാവിനോട് ഞങ്ങൾ പറഞ്ഞിട്ടിലല്ലോ എന്ന് സംയുക്ത ചോദിച്ചു. അവർ അത്രയും ഇന്നസെന്റാണ്. സത്യത്തിൽ അത്രയും കഴിവുള്ള ക്വാളിറ്റിയുള്ള അഭിനയം പുറത്തെടുക്കാൻ വേണ്ടിയാണ് ആ ക്ഷമ. ആ പടത്തിലെ അഭിനയത്തിന് സംയുക്തക്ക് സംസ്ഥാന അവാർഡും ലഭിച്ചു,’സത്യൻ അന്തിക്കാട്.

Content Highlight: Sathyan Anthikkad Talk About Samyuktha Varma

We use cookies to give you the best possible experience. Learn more