| Saturday, 15th June 2024, 9:35 am

എന്റെ ആ ചിത്രം ഇന്നായിരുന്നുവെങ്കിൽ വിഷ്വലി കൂടുതൽ നന്നായി എടുക്കാമായിരുന്നു: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്.

മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുക്കാൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾ സഹായിച്ചിട്ടുണ്ട്. സാധാരണകാരുടെ കഥകളായിരുന്നു സത്യൻ എന്നും പറഞ്ഞിരുന്നത്. സിനിമയിലെ സാങ്കേതിക വിദ്യായിൽ വന്ന മാറ്റങ്ങളെ വിലയിരുത്തുകയാണ് സത്യൻ അന്തിക്കാട്.

പുതിയ മാറ്റങ്ങളെ താൻ പോസിറ്റീവായി കാണുന്നുവെന്നും പരിമിതികൾ ഉണ്ടായിരുന്ന കാലത്ത് നിന്ന് അത്ഭുതങ്ങൾ കാണിക്കാൻ കഴിയുന്നിടത്തേക്ക് മലയാള സിനിമ വളർന്നുവെന്നും സത്യൻ അന്തിക്കാട് പറയുന്നു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മാറ്റങ്ങളെ ഞാൻ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. ഫിലിമിൽ ഷൂട്ട്‌ ചെയ്തിരുന്ന കാലത്തുനിന്ന് മാറിയിട്ട് ഇപ്പോൾ ഡിജിറ്റൽ ഇന്റർ മീഡിയറ്റ് ഉപയോഗിക്കുന്ന കാലത്തേക്ക് മാറി.

ഒരുപാട് പരിമിതികളുണ്ടായിരുന്ന കാലത്തു നിന്ന് മാറി ഒരുപാട് അത്ഭുതങ്ങൾ കാണിക്കാൻ പറ്റുന്ന കാലത്തേക്ക് സാങ്കേതികവിദ്യ മാറി. സിനിമയ്ക്ക് വേണ്ടിയുള്ള ടെക്നോളജി നമുക്ക് ഉപയോഗ്യമായ വിധത്തിലേക്ക് മാറുകയാണ്.

‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന സിനിമ അടുത്തകാലത്ത് ടി.വി.യിൽ വന്നു. ഞാനാലോചിച്ചുനോക്കി, ഇന്നായിരുന്നെങ്കിൽ തിലകനും റഹ്മാനുമൊക്കെ പോത്തിന്റെ പുറത്തൊക്കെ പോവുന്നത് നമുക്ക് വിഷ്വലി ആൾക്കാരെ കുടുതൽ രസിപ്പിക്കാവുന്ന രീതിയിൽ എടുക്കാമായിരുന്നു. അന്ന് ഞാനൊരു വലിയ പോത്തിനെ കൊണ്ടുവന്ന്, ആ പോത്തിനെ സ്റ്റുഡിയോയിൽ നിറുത്തി, അതിൻ്റെമേലെ തിലകൻ ചേട്ടനെ കേറ്റിയിരുത്തി, അതിന്റെ പിന്നിൽ മറ്റേയാളെ കേറ്റിയിരുത്തിയിട്ടൊക്കെയാണ് ഷൂട്ട് ചെയ്‌തത്.

അതിനേക്കാൾ എത്രയോ എളുപ്പത്തിൽ കൂടുതൽ ഗംഭീരമായി ഇന്ന് ഇവയെല്ലാം ചിത്രീകരിക്കാം. ക്യാമറ കടൽ കാണുകപോലും ചെയ്യാതെ കടൽ രംഗങ്ങൾ എടുക്കാവുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയില്ലേ. അതെനിക്ക് പോസിറ്റീവായിട്ടുള്ള മാറ്റമായിട്ടാണ് തോന്നുന്നത്,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad Talk About New Changes In Cinema

We use cookies to give you the best possible experience. Learn more