| Saturday, 15th June 2024, 4:46 pm

ആ ചിത്രത്തിൽ അപകടം കാണിക്കുന്നതിനേക്കാൾ ഇപാക്ട് അദ്ദേഹത്തിന്റെ ഡയലോഗിനുണ്ട്, പിന്നെ എന്തിന് ഷൂട്ട്‌ ചെയ്യണം: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്.

മലയാളത്തിൽ ഏറെ റിപ്പീറ്റ് വാല്യൂ ഉള്ള സത്യൻ അന്തിക്കാട് ചിത്രമാണ് മഴവിൽക്കാവടി. രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ ജയറാം, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ.

മഴവിൽക്കാവടിയിലെ ഒരു രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. പ്രേക്ഷകർ ഇന്നും ഓർത്ത് ചിരിക്കുന്ന ചിത്രത്തിലെ സീനാണ് പറവൂർ ഭരതന്റെ കാർ അപകട രംഗം. എന്നാൽ ഇത് സിനിമയിൽ കാണിക്കുന്നില്ല. മറിച്ച് പറവൂർ ഭരതന്റെ റിയാക്ഷനാണ് കാണിക്കുന്നത്.

ആ അപകടം ഷൂട്ട്‌ ചെയ്യുന്നതിനേക്കാൾ ഇപാക്ട് പറവൂർ ഭരതൻ ആ ഡയലോഗ് പറയുന്നതിനാണെന്നും കാറിടിപ്പിക്കുന്നത് ഷൂട്ട് ചെയ്യാനുള്ള മടി കൊണ്ടാണ് താനത് ഷൂട്ട്‌ ചെയ്യാത്തതെന്ന് പലരും പറയാറുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മഴവിൽക്കാവടി’ യിലെ ഒരു രംഗം ഓർമയില്ലേ. ഇന്നസെന്റിന്റെ കാർ പറവൂർ ഭരതൻ ഓടിക്കും. ഇന്നസെന്റും ഒടുവിലും പുറത്തിറങ്ങി നിൽക്കും. കാറ് പോവുന്നത് നോക്കി നിൽക്കും. ഒരു ശബ്ദം കേട്ടതിനു ശേഷം പറവൂർ ഭരതൻ ഓടിവരുന്ന സീനുണ്ട്. കാർ ഒരു മരത്തിൽ ഇടിച്ചതാണ്. ഇത്രയും കാലമായിട്ടും ഇങ്ങനെയൊരു മരം അവിടെ നിൽക്കുന്നത് ഞാൻ കണ്ടിട്ടില്ല എന്നാണ് ഡയലോഗ്.

ഭരതൻ വണ്ടിയോടിക്കുന്നതും വലിയൊരു മരത്തിന് ഇടിക്കുന്നതൊക്കെ എടുക്കാം. അതിനെക്കാൾ ഇംപാക്ട് ഈ പറച്ചിലിനുണ്ട്. പിന്നെന്തിന് കഷ്ടപ്പെടണം? നമ്മൾ ഷൂട്ട് ചെയ്യുമ്പോൾ തന്നെ യൂണിറ്റിലുള്ളവർ പറയും ഇത് സത്യേട്ടന് കാറിടിപ്പിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണെന്ന്.

അങ്ങനെ ആയിക്കോട്ടെ, കുഴപ്പമില്ല. നമുക്ക് വേറെ വഴിയിലൂടെ ഇംപാക്ട് കൊണ്ടുവന്നാൽ മതിയല്ലോ. അത്തരം സൂത്രങ്ങൾ ഉപയോഗിച്ചാൽ മതി,’ സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad Talk About Mazhavil Kavadi Movie

We use cookies to give you the best possible experience. Learn more