| Wednesday, 15th May 2024, 8:31 am

എന്റെ സിനിമയിൽ അദ്ദേഹത്തിന്റെ സംഗീതം വേണമെന്ന് കൊതിച്ചിരുന്ന ഒരു കാലമുണ്ട്: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്.

മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുക്കാൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾ സഹായിച്ചിട്ടുണ്ട്.

ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, വിദ്യാസാഗർ തുടങ്ങിയ സംഗീത സംവിധായകരോടൊപ്പം സിനിമകൾ ചെയ്തിട്ടുള്ള വ്യക്തിയാണ് സത്യൻ അന്തിക്കാട്. സംഗീത സംവിധായകൻ ഇളയരാജയോടൊപ്പം വർക്ക്‌ ചെയ്ത അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം.

മനസ്സിനക്കരെ, രസതന്ത്രം, അച്ചുവിന്റെ അമ്മ തുടങ്ങി ഇളയരാജ – സത്യൻ കൂട്ടുകെട്ടിൽ പിറന്നവയെല്ലാം ഹിറ്റ്‌ പാട്ടുകൾ ആയിരുന്നു. തന്റെ കരിയറിന്റെ തുടക്കത്തിൽ അദ്ദേഹത്തോടൊപ്പം ഒരു പാട്ട് ചെയ്യാൻ താൻ കൊതിച്ചിട്ടുണ്ടെന്നും എന്നാൽ പത്ത് സിനിമകളിൽ ഇളയരാജയോടൊപ്പം വർക്ക് ചെയ്യാൻ തനിക്ക് കഴിഞ്ഞെന്നും സത്യൻ അന്തിക്കാട് പറയുന്നു.

തന്റെ ജീവിതത്തിലെ മൂന്നു സൗഭാഗ്യങ്ങളിൽ ഒന്നാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ പലപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്. സിനിമ ഒരുപാട് സൗഭാഗ്യങ്ങൾ എനിക്ക് കൊണ്ടുതന്നിട്ടുണ്ട്. അതിൽ ഏറ്റവും വലിയ മൂന്ന് ഭാഗ്യങ്ങളിൽ ഒന്ന് യേശുദാസ് എന്ന ഗന്ധർവഗായകൻ ജീവിക്കുന്ന കാലത്ത് ജീവിച്ചിരിക്കാൻ സാധിക്കുന്നു എന്നതാണ്. ഞാനെഴുതിയ ഗാനങ്ങൾ അദ്ദേഹം പാടുന്നത് കാണാനും കേൾക്കാനും കഴിയുക എന്നത് എന്റെ സങ്കൽപത്തിനുമപ്പുറത്താണ്.

മറ്റൊരു ഭാഗ്യം ഇളയരാജയോടൊപ്പമിരുന്ന് പ്രവർത്തിക്കാനയതും. ഒരു സിനിമയില്ലെങ്കിലും അദ്ദേഹത്തിന്റെ സംഗീതമുണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട് സംവിധാനം തുടങ്ങിയ കാലത്ത്.

ഒന്നിന് പകരം പത്ത് സിനിമകളിൽ ഞങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞു. വാസ്തവത്തിൽ അതിനെ ഭാഗ്യമെന്നല്ല, അനുഗ്രഹമെന്ന് വേണം പറയാൻ,’സത്യൻ അന്തിക്കാട് പറയുന്നു.

മോഹൻലാൽ എന്ന നടനെ ക്യാമറക്ക് മുന്നിൽ അഭിനയിപ്പിക്കാൻ കഴിഞ്ഞാതാണ് മറ്റൊരു ഭാഗ്യമൊന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ‘മറ്റൊന്ന് മോഹൻലാൽ എന്ന അതുല്യനടനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭനയിപ്പിക്കാൻ സാധിച്ചതാണ്,’സത്യൻ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkad Talk About Ilayaraja

We use cookies to give you the best possible experience. Learn more