ഫഹദ് ഫാസിൽ ആ പാട്ട് പാടിയാൽ നമുക്ക് എൻജോയ് ചെയ്യാൻ പറ്റണമെന്നില്ല: സത്യൻ അന്തിക്കാട്
Entertainment
ഫഹദ് ഫാസിൽ ആ പാട്ട് പാടിയാൽ നമുക്ക് എൻജോയ് ചെയ്യാൻ പറ്റണമെന്നില്ല: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th August 2024, 3:31 pm

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. പ്രേക്ഷകരോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സിനിമകളാണ് സത്യൻ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്.

സിനിമകൾ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന സംവിധായകനാണ് അദ്ദേഹം. ചില സിനിമകളിൽ പാട്ടുകൾ എഴുതിയിട്ടുള്ള സത്യൻ അന്തിക്കാട് മലയാള സിനിമയിലെ ഗാനങ്ങൾക്ക് വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ്.

പാട്ടുകൾ മാറിക്കൊണ്ടിരിക്കുകയാണെന്നും പണ്ടത്തെ തരത്തിലുള്ള പാട്ടുകൾ ആസ്വദിക്കുന്ന ആളുകളല്ല ഇപ്പോൾ ഉള്ളതെന്നും സത്യൻ അന്തിക്കാട് പറയുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സംഭവിച്ചെന്നും കാവ്യഭംഗിയുള്ള പാട്ടുകളുടെ അഭാവം ഇന്ന് മലയാളത്തിൽ ഉണ്ടെന്നും അതിന് പ്രാധാന്യം കൊടുക്കുന്ന സംവിധായകർ കുറഞ്ഞെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെയൊക്കെ തലമുറയുടെ മുൻപ് ഇവിടെ സിനിമകളുണ്ടായിരുന്നു. ആ സിനിമകളുടെ പാട്ടുകളുടെ പാറ്റേൺ വേറെയായിരുന്നു. തിക്കുറിശ്ശിയൊക്കെ എഴുതിയിരുന്ന, അല്ലെങ്കിൽ അതിന്റെ മുൻപുണ്ടായിരുന്ന ആൾക്കാർ പാട്ടെഴുതിയിരുന്ന കാലം ഉണ്ടായിരുന്നു. അവിടെ നിന്ന് കാലങ്ങൾക്കനുസരിച്ച് മാറ്റം വന്നുവന്ന് ഇന്ന് നേരത്തെ ഒ.എൻ.വി.യും വയലാറുമൊക്കെ എഴുതിയിരുന്ന ലക്ഷണയുക്തമായ അത്തരം പാട്ടുകൾ പാടി, എൻജോയ് ചെയ്യുന്ന ആളുകളല്ല, അത്രയും ക്ഷമയില്ല ആളുകൾക്ക്.

പന്ത്രണ്ട് വരികളുള്ള, പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ എന്ന ഗാനം നമുക്ക് ഇഷ്ടമുള്ള പാട്ടാണ്. ഇന്നും നമുക്ക് ആ പാട്ടിഷ്ടമാണ്. ഇന്നത്തെ ഒരു സിനിമയിൽ ഫഹദ് ഫാസിൽ അങ്ങനൊരു പാട്ടുപാടിയാൽ നമുക്കത് എൻജോയ് ചെയ്യാൻ പറ്റിയില്ലെന്ന് വരും. അത് കാലത്തിന് വന്ന മാറ്റമാണ്. അപ്പോൾ എല്ലാ കലകളിലും മാറ്റമുണ്ടാവുന്നതുപോലെ സംഗീതത്തിലും ഗാനരചനയിലും ഗാനങ്ങളിലുമൊക്കെ ഉണ്ടായിട്ടുണ്ട്.

ഒരു കാര്യം ശരിയാണ്, എന്തൊക്കെ മാറ്റങ്ങളുണ്ടായാലും കാവ്യഭംഗിയുള്ള വരികളുടെ അഭാവം ഇന്ന് സിനിമയിലുണ്ട്. ധാരാളമുണ്ട്. ഈ പറഞ്ഞ മാറ്റങ്ങൾ വന്നാലും നല്ല വരികളെഴുതിയാൽ ആളുകളുടെ ഉള്ളിലേക്ക് കയറും. നല്ല വരികളെഴുതുന്ന ആളുകളുടെ കുറവുണ്ടായിട്ടുണ്ട്. നല്ല പാട്ടുകൾക്കുവേണ്ടി നിലകൊള്ളുന്ന സംവിധായകരും ഏറെക്കുറഞ്ഞു,’സത്യൻ അന്തിക്കാട് പറയുന്നു.

 

Content Highlight: sathyan anthikkad talk about changes in Malayalam songs