ശ്രീനിവാസന്റെ തിരക്കഥകൾ തീയിടണമെന്ന് ആ ന്യൂജെൻ ഫിലിം മേക്കർ, ശ്രീനി അതിന് പറഞ്ഞൊരു മറുപടിയുണ്ട്: സത്യൻ അന്തിക്കാട്
Entertainment
ശ്രീനിവാസന്റെ തിരക്കഥകൾ തീയിടണമെന്ന് ആ ന്യൂജെൻ ഫിലിം മേക്കർ, ശ്രീനി അതിന് പറഞ്ഞൊരു മറുപടിയുണ്ട്: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th October 2024, 10:45 am

മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ശ്രീനിവാസൻ – സത്യൻ അന്തിക്കാട്. സാധാരണക്കാരോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ചിത്രങ്ങളാണ് ഇരുവരും എന്നും ഒരുക്കിയത്. അവസാനം ഒന്നിച്ച ഞാൻ പ്രകാശനും തിയേറ്ററിൽ സൂപ്പർ ഹിറ്റായിരുന്നു.

നാടോടിക്കാറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ്, വരവേൽപ്പ് തുടങ്ങി മോഹൻലാലിന്റെ കരിയറിലും വലിയ സ്വാധീനം ചെലുത്താൻ സത്യൻ അന്തിക്കാട് – ശ്രീനിവാസൻ സിനിമകൾക്ക് സാധിനിച്ചിട്ടുണ്ട്. ശാരീരികമായ അവശതകൾ കാരണം ശ്രീനിവാസൻ ഇന്ന് സിനിമയിൽ സജീവമല്ല.

പുതിയകാലത്തെ ഒരു സംവിധായകൻ ശ്രീനിവാസന്റെ തിരക്കഥകൾ തീയിടണമെന്ന് പറഞ്ഞ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. അയാൾ ശ്രീനിയുടെ സിനിമയെ തുടരെ അധിക്ഷേപിച്ചെന്നും എന്നാൽ ശ്രീനി ഒരു കാര്യം പറഞ്ഞപ്പോൾ ആ സംവിധായകൻ പിന്നെ മിണ്ടിയിട്ടില്ലെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ഒരു നടനായത് കൊണ്ട് മാത്രം അർഹിച്ച പരിഗണന കിട്ടാതെ പോയ എഴുത്തുകാരനാണ് ശ്രീനിവാസനെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈലിനോട്‌ സംസാരിക്കുകയായിരുന്നു സത്യൻ അന്തിക്കാട്.

‘ഒരിക്കലൊരു ന്യൂജെൻ ഫിലിം മേക്കർ ശ്രീനിവാസന്റെ തിരക്കഥകൾ തീയിട്ടുകളയണമെന്നൊരു പ്രസ്‌താവന നടത്തി. ശ്രീനി തിരിച്ചൊന്നും പറയാതായപ്പോൾ തുടരെത്തുടരെ ശ്രീനിവാസന്റെ സിനിമകളെ അധിക്ഷേപിച്ചു. ഒടുവിൽ ഒരൊറ്റ വാചകം മാത്രം ശ്രീനി പറഞ്ഞു, ജനിക്കുമ്പോൾ കിട്ടാത്തത് വലിക്കുമ്പോൾ കിട്ടില്ല. പിന്നീടിന്നുവരെ എതിർകക്ഷിയുടെ ശബ്ദം കേട്ടിട്ടില്ല.

നടനായതുകൊണ്ട് ശ്രീനി വാസൻ എന്ന എഴുത്തുകാരൻ വേണ്ടവിധത്തിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. ശ്രീകുമാരൻതമ്പി സാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ഒരു മേഖലയിൽ പേരെടുത്തു കഴിഞ്ഞാൽ അതിന്റെ പേരിൽ മാത്രമേ അവർ വിലയിരുത്തപ്പെടു എന്ന്.

ഇരുട്ടിന്റെ ആത്മാവും നീലക്കുയിലും പോലെ അതിമനോഹരമായ സിനിമകൾ സംവിധാനം ചെയ്ത പി.ഭാസ്ക്കരൻ ഇപ്പോഴും ഗാനരചയിതാവായി മാത്രമാണ് അറിയപ്പെടുന്നത്.

എത്ര വ്യത്യസ്തമായ തിരക്കഥകളാണ് ശ്രീനിവാസൻ എഴുതിയിട്ടുള്ളത്. പുറമെ ചിരിക്കുമ്പോഴും അകം വിങ്ങുന്ന കഥകൾ. സാധാരണക്കാരന്റെ മനസിനെ ഇതുപോലെ തൊട്ടറിയുന്ന എഴുത്തുകാർ മലയാളസിനിമയിൽ അധികമില്ല. വരും തലമുറ അത് തിരിച്ചറിയും. എനിക്കുറപ്പുണ്ട്,’സത്യൻ അന്തിക്കാട് പറയുന്നു.

 

Content Highlight: Sathyan Anthikkad About Sreenivasan And His Style Of React