| Thursday, 27th February 2025, 12:52 pm

മികച്ച സിനിമകൾ സംവിധാനം ചെയ്തിട്ടും അദ്ദേഹം ഗാനരചയിതാവായാണ് അറിയപ്പെടുന്നത്: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ എന്നിവരുടേത്. കുടുംബപ്രേക്ഷര്‍ക്കിടയില്‍ മോഹന്‍ലാലിന് വലിയ സ്വീകാര്യത നേടിക്കൊടുക്കാന്‍ ഇവരുടെ സിനിമകള്‍ക്ക് കഴിഞ്ഞു. നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, വരവേല്പ് തുടങ്ങിയ മികച്ച സിനിമകള്‍ ഇരുവരും അണിയിച്ചൊരുക്കി. ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഹിറ്റടിച്ചു.

നടനായതുകൊണ്ട് ശ്രീനിവാസൻ എന്ന എഴുത്തുകാരെനെ വേണ്ടവിധത്തിൽ പരിഗണിക്കപ്പെട്ടിട്ടില്ലായെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഇരുട്ടിന്റെ ആത്മാവ്, നീലക്കുയിൽ തുടങ്ങിയ മികച്ച സിനിമകൾ സമ്മാനിച്ച പി. ഭാസ്ക്കരൻ ഇന്നും ഗാനരചയിതാവായാണ് അറിയപ്പെടുന്നതെന്നും അതുപോലെയാണ് ശ്രീനിവാസനെന്നും സത്യൻ അന്തിക്കാട് പറയുന്നു. സാധാരണക്കാരന്റെ മനസ് തൊട്ടറിഞ്ഞ അപൂർവം ചില എഴുത്തുക്കാരിൽ ഒരാളാണ് ശ്രീനിവാസനെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

‘നടനായതുകൊണ്ട് ശ്രീനിവാസൻ എന്ന എഴുത്തുകാരൻ വേണ്ടവിധത്തിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. ശ്രീകുമാരൻതമ്പി സാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ഒരു മേഖലയിൽ പേരെടുത്തു കഴിഞ്ഞാൽ അതിന്റെ പേരിൽ മാത്രമേ അവർ വിലയിരുത്തപ്പെടു എന്ന്.

ഇരുട്ടിന്റെ ആത്മാവും നീലക്കുയിലും പോലെ അതിമനോഹരമായ സിനിമകൾ സംവിധാനം ചെയ്ത പി.ഭാസ്ക്കരൻ ഇപ്പോഴും ഗാനരചയിതാവായി മാത്രമാണ് അറിയപ്പെടുന്നത്. എത്ര വ്യത്യസ്തമായ തിരക്കഥകളാണ് ശ്രീനിവാസൻ എഴുതിയിട്ടുള്ളത്. പുറമെ ചിരിക്കുമ്പോഴും അകം വിങ്ങുന്ന കഥകൾ. സാധാരണക്കാരന്റെ മനസിനെ ഇതുപോലെ തൊട്ടറിയുന്ന എഴുത്തുകാർ മലയാളസിനിമയിൽ അധികമില്ല. വരും തലമുറ അത് തിരിച്ചറിയും. എനിക്കുറപ്പുണ്ട്,’സത്യൻ അന്തിക്കാട് പറയുന്നു.

സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ ജനപ്രിയ കൂട്ടുകെട്ടുകളിൽ ഒന്നായ സത്യൻ അന്തിക്കാട് – മോഹൻലാൽ എന്നിവർ വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഹൃദയ പൂർവം എന്ന ഈ സിനിമയ്ക്കുണ്ട്. സംഗീത, മാളവിക മോഹൻ എന്നിവർ നായികമാരായി എത്തുന്ന ചിത്രം ഈ വർഷം തന്നെ പ്രേക്ഷർക്ക് മുന്നിലെത്തും. എന്നും ഇപ്പോഴും എന്ന സിനിമയിലാണ് സത്യൻ അന്തിക്കാടും മോഹൻലാലും അവസാനമായി ഒന്നിച്ചത്.

Content Highlight: Sathyan Anthikkad About P.Baskaran And Sreenivasan

We use cookies to give you the best possible experience. Learn more