| Tuesday, 23rd June 2020, 11:41 am

'മോനെ പൃഥ്വീ, ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക് '; വാരിയംകുന്നന്‍ സിനിമയ്‌ക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വാരിയംകുന്നന്‍ എന്ന സിനിമയ്‌ക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി.

1921 ലെ പ്പോലെ ഒടുങ്ങിത്തിരാന്‍ ഈ 2021ല്‍ ഹിന്ദുക്കള്‍ തയ്യാറല്ലെന്നും ആസിഖേ സംവിധാനിച്ചോളൂ കാണാം എന്നുമാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചത്.

വിവാഹാലോചന നടക്കും മുന്‍പ് കുട്ടിയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിന്റെ ഉദ്യേശം വ്യക്തമാണെന്നും സംഘ പരിവാറുകാര്‍ കേറിക്കൊത്തുമ്പോള്‍ മതേതരറും മുഖ്യനും പ്രതിപക്ഷവും രംഗത്തെത്തുകയും സിനിമ രക്ഷപ്പെടുമെന്നുമാണ് ശശികലയുടെ പ്രതികരണം.

‘2021 ലേക്ക് വാരിയന്‍ ക്കുന്നന്‍ പുനരവതരിക്കുന്നത്രെ ! നായകനും സംവിധായകനും ഹര്‍ഷോന്മാദത്തിലാണ്. വിവാഹാലോചന നടക്കും മുന്‍പ് കുട്ടിയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിന്റെ ഉദ്യേശം വ്യക്തം’ സംഘ പരിവാറുകാര്‍ കേറിക്കൊത്തും മതേതരര്‍ രക്ഷയ്‌ക്കെത്തും. മുഖ്യനും പ്രതിപക്ഷനും ഞാന്‍ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി?

അവരെ കുറ്റം പറയാന്‍ പറ്റ്വോ ?

മീശയെന്ന മൂന്നാം കിട നോവല്‍ രക്ഷപ്പെട്ടതങ്ങനെയല്ലേ? തിയേറ്ററില്‍ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സിനിമ ഇറങ്ങിയ ദിവസം തന്നെ എന്നെ ഒരാള്‍ വിളിക്കുന്നു. അതില്‍ ആറ്റുകാല്‍ പൊങ്കാലയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് ടീച്ചര്‍ ഉടനെ പ്രതികരിക്കണം.

ഞാന്‍ സിനിമാരംഗത്തുള്ള ചിലരെ വിളിച്ചു അവര്‍ പറഞ്ഞു അത് കാശിന് കൊള്ളാത്ത സിനിമയാണ്. ഉടനെ പെട്ടീല്‍ കേറും. അപ്പോഴാണ് ഉദ്ദേശം മനസ്സിലായത്. ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു.

അതോണ്ട് മോനെ പൃഥ്വീ , ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക് ! ഞങ്ങള്‍ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം !

1921 ലെ പ്പോലെ ഒടുങ്ങിത്തിരാന്‍ ഈ 2021 ല്‍ ഹിന്ദുക്കള്‍ തയ്യാറല്ല! ആസിഖേ സംവിധാനിച്ചോളു….. കാണാം’

ഇന്നലെയാണ് ആഷിഖ് അബു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍സൈബര്‍ ആക്രമണം നടത്തിയിരുന്നു.

ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം നടക്കുന്നത്. പൃഥ്വിയുടെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിലടക്കം പരമര്‍ശങ്ങളാണ് സൈബര്‍ ഇടത്തില്‍ സംഘ് പ്രൊഫൈലുകളില്‍ നിന്ന് എത്തുന്നത്.

അംബിക, ബി രാധാകൃഷ്ണ മേനോന്‍, അലി അക്ബര്‍ തുടങ്ങിയവരും പൃഥ്വിക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുന്നു’ എന്ന നടന്‍ പൃഥ്വിരാജിന്റെ പോസ്റ്റ് സ്‌ക്രീന്‍ ഷോട്ട് ചെയ്ത് പൃഥ്വിയുടെ അമ്മയെ അപമാനിക്കുന്ന കമന്റായിരുന്നു ഒരു ലക്ഷണത്തിനടുത്ത് ആളുകള്‍ ഫോളോ ചെയ്യുന്ന അംബികാ ജെ.കെ നടത്തിയത്. ഈ നടപടിക്കെതിരെ വലിയ വിമര്‍ശനവും അവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.

വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2021ല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് ആഷിഖ് അബു അറിയിച്ചു. സിക്കന്ദറും മൊയ്ദീനുമാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹര്‍ഷദ്, റമീസ് എന്നിവരാണ് തിരക്കഥ.

ഇതിന് പിന്നാലെ ‘ഷഹീദ് വാരിയംകുന്നന്‍’ എന്ന പേരില്‍ പി.ടി കുഞ്ഞുമുഹമ്മദും സിനിമ പ്രഖ്യാപിച്ചിരുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് പി.ടി കുഞ്ഞുമുഹമ്മദ് അറിയിച്ചത്. താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more