| Friday, 26th March 2021, 12:18 pm

നേമത്ത് ജയിച്ചാല്‍ മുരളീധരന്‍ മന്ത്രി; ബി.ജെ.പിയെ നിലംതൊടീക്കില്ലെന്ന് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നേമത്ത് മുരളീധരന്റെ വിജയത്തില്‍ ഒരു സംശയവും ഇല്ലെന്നും ബി.ജെ.പിയെ നേമത്ത് നിലംതൊടാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ കെ. മുരളീധരനെ മന്ത്രിയാക്കുമെന്നും ശശി തരൂര്‍ മീഡിയവണിനോട് പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പി വേണ്ടെന്ന സന്ദേശം നല്‍കുന്ന റിസല്‍ട്ടായിരിക്കും മുരളീധരന്റെ വിജയത്തോടെ ഉണ്ടാവുകയെന്നും അടുത്ത പന്ത്രണ്ട് ദിവസം യു.ഡി.എഫിന് നിര്‍ണ്ണായകമാണെന്നും യു.ഡി.എഫ് അധികാരം പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ നിലവില്‍ മത്സരം ടൈറ്റാണ്. ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രതികരണം വെച്ച് അടുത്ത 12 ദിവസം നന്നായി പ്രചരണം നടത്തിയാല്‍ യു.ഡി.എഫിന് വിജയം ഉറപ്പാണ്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന നല്ല സ്ഥാനാര്‍ത്ഥികള്‍ യു.ഡി.എഫിനുണ്ട്. അവരെ ജനങ്ങള്‍ അറിയുമ്പോള്‍, ഇതില്‍ 55 ശതമാനം പേരും പുതുമുഖങ്ങളാണ്, അവര്‍ ജനങ്ങളിലേക്കെത്തുമ്പോള്‍ ജനങ്ങളുടെ ആവേശം കൂടും. നിലവില്‍ കാറ്റ് യു.ഡി.എഫിന് അനുകൂലമാണ്.

നേമത്ത് പോയി ഞാന്‍ മുരളിക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നു. ബി.ജെ.പി അവരുടെ ഗുജറാത്താക്കാന്‍ നോക്കുകയാണ് നേമത്തെ. കേരളത്തില്‍ നമുക്ക് ഗുജറാത്ത് വേണ്ട. അത് ഗുജറാത്തില്‍ തന്നെ ഇരുന്നോട്ടെ. ബി.ജെ.പിയുടെ ശക്തികേന്ദ്രമാക്കി നേമത്തെ മാറ്റാന്‍ ഞങ്ങള്‍ തയ്യാറല്ല. നേമത്തെ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. അതുകൊണ്ട് തന്നെയാണ് ക്വാളിറ്റിയുള്ള ഇത്രയും ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ വിട്ടുകൊടുത്തത്.

ശക്തമായ പോരാട്ടം തന്നെ അവിടെ നടക്കും. അവരുടെ പ്രവര്‍ത്തനവും രാഷ്ട്രീയവും കേരളം അംഗീകരിക്കില്ല എന്ന സന്ദേശം ബി.ജെ.പിക്ക് നല്‍കണം.

മുരളിയുടെ കഴിവ് ആളുകള്‍ക്ക് അറിയാം. വിജയിച്ചുകഴിഞ്ഞാല്‍ അദ്ദേഹം മിനിമം ഒരു മന്ത്രിയെങ്കിലും ആവും. നല്ല പ്രവര്‍ത്തനം അദ്ദേഹം നേമത്ത് കാഴ്ചവെക്കും. നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എം.എല്‍.എ ആണ് മുരളി.

രണ്ട് തവണ ഞങ്ങള്‍ ഘടകക്ഷികള്‍ക്ക് ആ സീറ്റ് കൊടുത്തു. ആ സമയത്ത് ചില പിഴവുകള്‍ വന്നു. ഇപ്പോള്‍ അതിനെ പരിഹരിക്കുകയാണ്. മുരളീധരന്റെ പ്രസംഗം കേള്‍ക്കാന്‍ അവിടെ ആള്‍ക്കാര്‍ വരുന്നുണ്ട്. അദ്ദേഹം വിജയിക്കുമെന്നതില്‍ എനിക്ക് സംശമില്ല. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം നേമത്ത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Sasi Tharoor About  K Muraleedharan and Nemam Seat

We use cookies to give you the best possible experience. Learn more