| Thursday, 15th February 2024, 7:32 pm

അരങ്ങേറ്റ മത്സരത്തിൽ തന്നെ 65 വർഷത്തെ റെക്കോഡ് തൂക്കി; ചരിത്രനേട്ടത്തിൽ രണ്ടാമൻ സർഫറാസ് ഖാൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ ആദ്യദിവസം അവസാനിച്ചിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 326 റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ എന്ന നിലയിലാണ്.

തന്റെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് സര്‍ഫറാസ് ഖാന്‍ നടത്തിയത്. 66 പന്തില്‍ 62 റണ്‍സ് ആണ് സര്‍ഫറാസ് ഖാന്‍ നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്‌സും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് താരത്തെ തേടിയെത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ച്വറി നേടുകയും ആ മത്സരത്തില്‍ തന്നെ റണ്‍ ഔട്ട് ആവുകയും ചെയ്യുന്ന രണ്ടാമത്തെ താരമായി മാറാന്‍ സര്‍ഫറാസ് ഖാന് സാധിച്ചു.

ഇതിന് മുമ്പ് ഇത്തരത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുകയും ആ മത്സരത്തില്‍ തന്നെ റണ്‍ഔട്ട് ആവുകയും ചെയ്തത് അബ്ബാസ് അലി ബെയ്ഗ് ആയിരുന്നു.

1959 ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റില്‍ ആയിരുന്നു അബ്ബാസ് അര്‍ധസെഞ്ചറി നേടി റണ്‍ ഔട്ട് ആയത്. നീണ്ട 65 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു സംഭവം ആവര്‍ത്തിക്കപ്പെടുന്നത്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 212 പന്തില്‍ പുറത്താവാതെ 110 റണ്‍സാണ് ജഡേജ നേടിയത്. ഒമ്പത് ഫോറുകളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

മറുഭാഗത്ത് രോഹിത് ശര്‍മ 196 പന്തില്‍ 131 റണ്‍സാണ് നേടിയത്. 14 ഫോറുകളും മൂന്ന് സിക്സുകളുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റും ടോം ഹാര്‍ട്ട്ലി ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Sarfaraz Khan create a record in his debut test.

We use cookies to give you the best possible experience. Learn more