| Friday, 30th July 2021, 9:01 am

വേണമെങ്കില്‍ നീയൊരു യാത്ര ചെയ്യ് എന്നുപോലും ആ സമയത്ത് അച്ഛനും അമ്മയും പറഞ്ഞു; അനുഭവം പങ്കുവെച്ച് സനുഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷാദം അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് താനെന്ന് പറഞ്ഞിട്ടുള്ള നടിയാണ് സനുഷ. ചികിത്സയിലൂടെ അതിനെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ചില അഭിമുഖങ്ങളില്‍ നടി പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിഷാദത്തിലൂടെ കടന്നുപോയ ദിവസങ്ങളെക്കുറിച്ച് പറയുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സനുഷ. ചില ദിവസങ്ങളില്‍ ഒന്നും ചെയ്യാന്‍ തോന്നാതെ ഒന്നിനോടും താല്‍പര്യമില്ലാതെ എണീക്കാന്‍ പോലും ഇഷ്ടമില്ലാതെയൊക്കെയുള്ള മാനസികാവസ്ഥയിലേക്ക് താന്‍ എത്തിയിരുന്നുവെന്ന് സനുഷ പറയുന്നു.

‘കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടാവും. തൊഴില്‍പരമായും വ്യക്തിപരമായുമൊക്കെ. എന്നാലും ചെയ്യാന്‍ തോന്നില്ല. ആദ്യമൊക്കെ മടികൊണ്ടാണോ എന്നൊരു സംശയമുണ്ടായിരുന്നു. അതല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ഇതിനെക്കുറിച്ച് വീട്ടില്‍ സംസാരിച്ചു.

അവര്‍ ചോദിച്ചു, ‘നമുക്ക് ഡോക്ടറെ കാണണോ അതോ നിനക്ക് തന്നെ ഇത് കൈകാര്യം ചെയ്യാന്‍ പറ്റുമോ എന്ന്’ വേണമെങ്കില്‍ നീയൊരു യാത്ര ചെയ്യ്. അപ്പോള്‍ മാറിയാലോ എന്നുപോലും അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ട്. അങ്ങനെ എല്ലാ രീതിയിലും എനിക്ക് പിന്തുണ നല്‍കിയവരാണ് അവരെല്ലാം,’ സനുഷ പറയുന്നു.

വളരെ അടുത്ത തന്റെ സുഹൃത്തുക്കളോടും അവസ്ഥ തുറന്നുപറഞ്ഞിരുന്നുവെന്നും അവരും എല്ലാ പിന്തുണയും നല്‍കിയിരുന്നുവെന്നും നടി പറയുന്നു.

പലരും തന്റെ പ്രണയബന്ധമാണ് വിഷാദത്തിന് കാരണമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അങ്ങനെ പറഞ്ഞവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ടെന്നും നടി പറഞ്ഞു.

‘എനിക്ക് റിലേഷന്‍ഷിപ്പുണ്ട്. അതിലെ പ്രശ്നങ്ങള്‍ കാരണമാണ് വിഷാദത്തില്‍ പെട്ടതെന്നുമൊക്കെ പറയുന്നവര്‍ ഓര്‍ക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത് എന്നാണ്. അതുകൊണ്ട് ദയവായി അഭിപ്രായം പറയാതിരിക്കുക. ഊഹിച്ച് പറയേണ്ടതില്ല. അറിഞ്ഞിട്ട് പറയുന്നതാണ് മാന്യത. എന്റെ വിഷാദത്തിന്റെ കാരണം ഇതൊന്നുമല്ല. അതൊരു സര്‍ക്കിളില്‍ നിന്ന് പുറത്തേക്ക് എത്തരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ വ്യക്തിജീവിതത്തെ അടിസ്ഥാനമാക്കിയുള്ളൊരു കാര്യമാണ്,’ സനുഷ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sanusha says about her parents

We use cookies to give you the best possible experience. Learn more