ആ ദിവസം ഒന്ന് രണ്ട് മണിക്കൂറിൽ എനിക്ക് ചിരി നിർത്താൻ കഴിഞ്ഞിരുന്നില്ല: സഞ്ജു സാംസൺ
Cricket
ആ ദിവസം ഒന്ന് രണ്ട് മണിക്കൂറിൽ എനിക്ക് ചിരി നിർത്താൻ കഴിഞ്ഞിരുന്നില്ല: സഞ്ജു സാംസൺ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th July 2024, 12:30 pm

നീണ്ട 17 വർഷങ്ങളുടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ടി-20 ലോക കിരീടം നേടിയത്. കെന്‍സിങ്ടണ്‍ ഓവലിലെ ബാര്‍ബഡോസിന്റെ മണ്ണില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് കീഴ്‌പ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും വീണ്ടും കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായത്. ലോകകപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയായിരുന്നു ഇന്ത്യ കിരീടം നേടിയത്.

ഇപ്പോഴിതാ സ്വപ്നതുല്യമായ ഈ ലോകകപ്പ് വിജയത്തിന്റെ സന്തോഷത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ വികാരങ്ങളില്‍ താന്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണെന്നാണ് സഞ്ജു പറഞ്ഞത്. സോണി സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മലയാളി സൂപ്പര്‍ താരം.

‘ലോകകപ്പിന്റെ ഫൈനലില്‍ ഇരുപതാം ഓവറിലെ അവസാന പന്ത് എറിയുന്നതിന് തൊട്ടു മുന്നോടിയായി ഞങ്ങള്‍ വിജയിച്ചപ്പോള്‍ അത് അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു. ലോകകപ്പ് നേടിയതിനു ശേഷം ഒന്നോ രണ്ടോ മണിക്കൂറില്‍ എനിക്ക് ചിരി നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കാരണം എന്റെ വികാരങ്ങള്‍ വളരെ ഉയര്‍ന്നതായിരുന്നു. ലോകകപ്പ് ഫോട്ടോകള്‍ ഇപ്പോള്‍ വാട്‌സാപ്പില്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. സുഹൃത്തുക്കള്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ആണ് എനിക്ക് ഈ ഫോട്ടോകൾ. ഈ ലോകകപ്പ് വിജയിച്ച ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ബി.സി.സി.ഐക്കും പരിശീലകനും ക്യാപ്റ്റനും ആണ്. കാരണം അവര്‍ ടീമിന് നല്‍കിയ സംഭാവനകള്‍ മികച്ചതാണ്. ഞങ്ങള്‍ ഒരു ടീമായി പ്രയത്‌നിക്കുകയായിരുന്നു,’ സഞ്ജു സാംസണ്‍ പറഞ്ഞു.

ലോകകപ്പ് ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യയ്ക്കുവേണ്ടി ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല.

ലോകകപ്പിന് പിന്നാലെ നടന്ന സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ആയിട്ടായിരുന്നു സഞ്ജു കളത്തിലിറങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളില്‍ ടീമിന്റെ ഭാഗമാവാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നില്ല.

അവസാന മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടികൊണ്ട് തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജു നടത്തിയത്. 45 പന്തില്‍ 58 റണ്‍സാണ് സഞ്ജു നേടിയത്. നാല് കൂറ്റന്‍ സിക്സുകളും ഒരു ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിന് പിന്നാലെ ടി-20യില്‍ സിംബാബ്‌വേക്കെതിരെ ഫിഫ്റ്റി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി മാറാനും സഞ്ജുവിന് സാധിച്ചു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ഈ പരമ്പരയിലായിരിക്കും ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലക കുപ്പായം അണിയുക.

 

Content Highlight: Sanju Samson Talks about 2024 Indian T20 World Cup Win