| Friday, 9th August 2024, 8:57 pm

എല്ലാം പോസിറ്റീവായി കാണുന്നു, കഴിഞ്ഞ മൂന്ന് നാല് വര്‍ഷം ഞാന്‍ ആഗ്രഹിച്ചത് മറ്റൊന്നായിരുന്നു; തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പരയില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന മത്സരത്തില്‍ ഇന്ത്യ സൂപ്പര്‍ ഓവറിലായിരുന്നു വിജയം സ്വന്തമാക്കിയത്. പരമ്പരയില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. റണ്‍സ് ഒന്നും നേടാതെയാണ് സഞ്ജു മൂന്നാം മത്സരത്തില്‍ പുറത്തായത്. രണ്ടാം മത്സരത്തിലും സഞ്ജു പൂജ്യം റണ്‍സിന് പുറത്തായിരുന്നു.

ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു പരിപാടിക്കിടെ ഇന്ത്യന്‍ ടീമിലേക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. അത്തരം കാര്യങ്ങള്‍ താന്‍ ആലോചിക്കാറില്ല എന്നും ഏത് ഫോര്‍മാറ്റില്‍ കളിക്കാന്‍ വിളിച്ചാലും പോകുമെന്നും വിളിച്ചില്ലെങ്കില്‍ പോവില്ലെന്നുമാണ് സഞ്ജു മറുപടി പറഞ്ഞു.

‘കളിക്കാന്‍ വിളിച്ചാല്‍ പോയി കളിക്കും ഇല്ലെങ്കില്‍ കളിക്കില്ല. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ എനിക് വലിയ ആഗ്രഹമാണ്. എല്ലാം വളരെ പോസിറ്റീവായി കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് എന്റെ ശ്രമം.

കഴിഞ്ഞ മൂന്ന്,നാല് മാസം കരിയറിലെ മികച്ച കാലം ആയിരുന്നു. ലോകകപ്പ് ടീമില്‍ ഇടം നേടിയത് ഒരു സ്വപ്നം പോലെയാണ്. മൂന്ന്, നാല് ര്‍ഷം മുമ്പേ ഞാനിത് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പ് കളിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ടി-20 ലോകകപ്പ് ടീമിലെത്തി വിജയിച്ചപ്പോഴാണ് നിസാര കാര്യമല്ല എന്ന് മനസിലായത്,’ സഞ്ജു പറഞ്ഞു.

അതേ സമയം ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ശ്രീലങ്ക വിജയം സ്വന്തമാക്കിയിരുന്നു. 110 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരം സമനിലയിലായപ്പോള്‍ രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇനി ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരായ പരമ്പരയാണ് വരാനിരിക്കുന്നത്.

Content Highlight: Sanju Samson Talking About His Cricket In Indian Team

We use cookies to give you the best possible experience. Learn more