| Tuesday, 24th May 2022, 9:03 pm

ഈ ഓരോ അടിയും സെലക്ടര്‍മാരുടെ തിരുമോന്തയ്ക്ക്; ആളിക്കത്തി സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ആഞ്ഞടിച്ച് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. ഗുജറാത്തിനെതിരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് നടന്ന മത്സരത്തിലാണ് സഞ്ജു തന്റെ വിശ്വരൂപം ഒരിക്കല്‍ കൂടി പ്രകടമാക്കിയത്.

26 പന്തില്‍ നിന്നും 47 റണ്‍സ് അടിച്ചാണ് സഞ്ജു രാജസ്ഥാന്‍ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ പെട്ടന്ന് തന്നെ നഷ്ടപ്പെടുകയും ബട്‌ലര്‍ ക്രിസീല്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴായിരുന്നു സഞ്ജുവിന്റെ വരവ്.

വന്നപാടെ ബൗളര്‍മാരെ തച്ചുതകര്‍ക്കുന്ന പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ഒന്നിന് പിന്നാലെ ഒന്നായി ബൗണ്ടറികളും സിക്‌സറും പറന്നപ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിച്ചു.

അര്‍ധസെഞ്ച്വറിക്ക് മൂന്ന് റണ്‍സ് മാത്രം അകലെയായിരുന്നു സഞ്ജുവിന്റെ പുറത്താകല്‍. എന്നാല്‍ തന്റെ സ്വാഭാവിക ശൈലിയില്‍ ആഞ്ഞടിച്ച സഞ്ജുവാണ് ആടിയുലഞ്ഞ രാജസ്ഥാന്‍ ഇന്നിംഗ്‌സിനെ നങ്കൂരമിട്ട് നിര്‍ത്തിയത്.

അഞ്ച് ഫോറും മൂന്ന് സിക്‌സറും അടക്കമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. 180.77 സ്‌ട്രൈക്ക് റേറ്റില്‍ കത്തിക്കയറവെ സായ് കിഷോറിന്റെ പന്തില്‍ അല്‍സാരി ജോസഫിന് ക്യാച്ച് നല്‍കിയായിരുന്നു സഞ്ജുവിന്റെ മടക്കം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി-20 ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സഞ്ജുവിന്റെ പ്രകടനം എന്നതാണ് ഇതിലെ പ്രധാന ആകര്‍ഷണം. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുകയും യുവതാരങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടും സഞ്ജുവിനെ ടീമില്‍ ഉല്‍പ്പെടുത്തിയിരുന്നില്ല.

സീസണില്‍ 140+ പ്രഹരശേഷിയില്‍ പന്തടിച്ചുകൂട്ടുന്ന സഞ്ജുവിനെ ടീമിലെടുക്കാത്തതില്‍ പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഹര്‍ഷ ഭോഗ്ലയടക്കം സഞ്ജുവിന് ടീമില്‍ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു.

എന്നാല്‍ ടീമിലെടുക്കാത്തതിനെ കൂളായാണ് സഞ്ജു കണ്ടത്. അവസരം കിട്ടിയാല്‍ കളിക്കും ഇല്ലെങ്കില്‍ ഇല്ല എന്നതായിരുന്നു സഞ്ജുവിന്റെ നിലപാട്.

എന്നാല്‍, ടീം സെലക്ഷന് ശേഷം നടന്ന ആദ്യ മത്സരത്തില്‍ തന്നെ ഇത്തരമൊരു ആളിക്കത്തല്‍ പലര്‍ക്കുമുള്ള ഒരു സൂചനയായിരുന്നു. വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുമ്പ് താരം നല്‍കിയ വലിയൊരു സൂചന.

Content Highlight: Sanju Samson’s incredible innings in IPL Qualifier 1

We use cookies to give you the best possible experience. Learn more