Sports News
ആറ്റ്കിന്‍സണ്‍ അല്ല ആറ്റംബോംബ് വന്നാലും സഞ്ജുവിന് പുല്ലാണ്; എല്ലാവര്‍ക്കുമുള്ള മറുപടി ബാറ്റുകൊണ്ട്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 23, 05:48 am
Thursday, 23rd January 2025, 11:18 am

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ട് 132 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ ഇറങ്ങിയ ഇന്ത്യ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണുമാണ്. 34 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 79 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. ആദില്‍ റാഷിദിന്റെ പന്തിലാണ് താരം പുറത്തായത്.

അഭിഷേകിന് പുറമെ മികച്ച പ്രകടനം നടത്തിയത് സഞ്ജു സാംസണ്‍ ആണ്. ആദ്യ ഓവറില്‍ ഒരു റണ്‍സ് നേടി പതിയെ തുടങ്ങിയപ്പോള്‍ രണ്ടാം ഓവറിനായി എത്തിയ ഗസ് ആറ്റ്കിന്‍സണെ നാല് ഫോറും ഒരു സിക്‌സുമാണ് സഞ്ജു അടിച്ചത്. ഗസിനെ തലങ്ങും വിലങ്ങും അടിച്ച് പറത്തിയാണ് താരം കലിപ്പ് കാണിച്ചത്.

അടുത്തിടെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും സഞ്ജുവിന്റെ പേര് പ്രതീക്ഷിച്ചിരുന്നു എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാത്തതിന്റെ പേരിലാണ് സഞ്ജുവിനെ തെരഞ്ഞെടുക്കാത്തതെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിന് വേണ്ടി കളിക്കാന്‍ തയ്യാറായിട്ടും സ്‌ക്വാഡില്‍ തന്നെ ഉള്‍പ്പെടുത്താതെ വന്നപ്പോഴാണ് സഞ്ജുവിന് അവസരം നഷ്ടമായത്. ഇതോടെ കെ.സി.എയും സഞ്ജുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളാകുകയാണ്. ഇതോടെ ബി.സി.സി.ഐക്കും കെ.സി.എയ്ക്കും ചുട്ട മറുപടിയാണ് സഞ്ജു നല്‍കിയത്.

മത്സരത്തില്‍ ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ഒരു ബിഗ് ഷോട്ടിന് ശ്രമിച്ച് ഗസിന്റെ കയ്യിലാകുകയായിരുന്നു സഞ്ജു. 20 പന്തില്‍ ഒരു സിക്‌സും നാല് ഫോറും അടക്കം 26 റണ്‍സ് നേടിയാണ് മലയാളി സൂപ്പര്‍ താരം പുറത്തായത്.

ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിയാണ് കളിയിലെ താരം ബട്‌ലറടക്കം മൂന്ന് പേരെയാണ് താരം പുറത്താക്കിയത്. അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

 

Content Highlight: Sanju Samson’s Great Performance Against England In T-20i