Sports News
തളരില്ല! മുന്നോട്ട് തന്നെ! സഞ്ജു സാംസണിന്റെ പ്രചോദിപ്പിക്കുന്ന പോസ്റ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 19, 05:15 pm
Tuesday, 19th September 2023, 10:45 pm

 

ഓസീസിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ കളിക്കുക. മൂന്ന് മത്സരങ്ങള്‍ക്കായി രണ്ട് ടീമിനെയാണ് ഇന്ത്യന്‍ ടീം തയ്യാറാക്കിയത്.

സഞ്ജു സാംസണ് ഓസ്ട്രേലിയക്കെതിരായ ഈ രണ്ട് സ്‌ക്വാഡിലും ഇടം നേടാന്‍ സാധിച്ചിരുന്നില്ല. ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡിലും ഏഷ്യാ കപ്പ് സ്‌ക്വാഡിലും ലോകകപ്പ് സ്‌ക്വാഡിലും തഴഞ്ഞതിന് പിന്നാലെയാണ് ഈ പരമ്പരയിലും സഞ്ജുവിന് ഇടം നേടാന്‍ സാധിക്കാതെ പോയത്.

ഏകദിനത്തില്‍ ടീമിലെ പല താരങ്ങളെക്കാളും സ്റ്റാറ്റ്സ് ഉണ്ടായിരുന്നിട്ടും സഞ്ജുവിനോടുള്ള അവഗണന അപെക്സ് ബോര്‍ഡ് തുടരുകയാണ്. ടീം സെലക്ഷന് പിന്നാലെ സഞ്ജു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. താരം പങ്കുവെച്ച രണ്ട് പോസ്റ്റുകളാണ് ചര്‍ച്ചയായത്. ആദ്യ പോസ്റ്റില്‍ ഒരു ചിരിയായിരുന്നു താരം പങ്കുവെച്ചത്. ഇത് വലിയ ചര്‍ച്ചകളിലേക്ക് നയിച്ചിരുന്നു.

രണ്ടാമത്തെ പോസ്റ്റില്‍ മുന്നോട്ട് നീങ്ങാന്‍ തന്നെയാണ് ഉദ്ദേശമെന്നാണ് സഞ്ജു പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ ബാറ്റ് ചെയ്യുന്ന ചിത്രമാണ് താരം ഇതിനൊപ്പം പങ്കുവെച്ചത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കെ.എല്‍. രാഹുലിനെ നായകനാക്കിയും മൂന്നാം മത്സരത്തില്‍ രോഹിത് ശര്‍മയെ നായകനാക്കിയുമാണ് രണ്ട് സ്‌ക്വാഡിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്.

സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ഇടം നേടിയ സ്‌ക്വാഡിന്റെ ഏറ്റവും പ്രധാന ഹൈലൈറ്റ് വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിന്റെ ഏകദിനത്തിലേക്കുള്ള തിരിച്ചുവരവാണ്. 19 മാസത്തെ ഇടവേളക്ക് ശേഷമാണ് താരം ടീമിന്റെ ഭാഗമാകുന്നത്.

ആദ്യ രണ്ട് മത്സങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്ലി, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

Content Highlight: Sanju Samson reacts to his snub from indian team