Sports News
സഞ്ജുവിന് മുമ്പില്‍ ധോണി വീഴും, അതിന് ഇനി അധികം സമയമില്ല
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 24, 03:07 am
Friday, 24th January 2025, 8:37 am

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ വിജയം.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 133 റണ്‍സിന്റെ വിജയലക്ഷ്യം 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. 34 പന്തില്‍ 79 റണ്‍സ് നേടിയാണ് അഭിഷേക് പുറത്തായത്. എട്ട് സിക്‌സറും അഞ്ച് ഫോറും ഉള്‍പ്പടെ 232.35 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

20 പന്തില്‍ 26 റണ്‍സ് നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. നാല് ഫോറും ഒരു സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു എലീറ്റ് ലിസ്റ്റില്‍ എം.എസ്. ധോണിയുടെ റെക്കോഡിലേക്ക് ഒരടി കൂടി വെച്ചിരിക്കുകയാണ് താരം. ടി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് സഞ്ജു ലക്ഷ്യമിടുന്നത്.

ടി-20യില്‍ മൂന്ന് തവണ കൂടി സിക്‌സര്‍ പറത്തിയാല്‍ മലയാളി താരത്തിന് ധോണിക്കൊപ്പമെത്താനും മറ്റൊരു സിക്‌സര്‍ കൂടി സ്വന്തമാക്കിയാല്‍ ധോണിയെ മറികടക്കാനും സാധിക്കും.

നിലവില്‍ സഞ്ജുവിന്റെ പേരില്‍ 335 സിക്‌സറും ധോണിയുടെ പേരില്‍ 338 സിക്‌സറുമാണുള്ളത്.

ഇതിനൊപ്പം കുട്ടിക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ധോണിയെ മറികടന്ന് നാലാം സ്ഥാനത്തെത്താനും സഞ്ജുവിനാകും.

ടി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 525

വിരാട് കോഹ്‌ലി – 416

സൂര്യകുമാര്‍ യാദവ് – 341

എം.എസ്. ധോണി – 338

സഞ്ജു സാംസണ്‍ – 335

സുരേഷ് റെയ്‌ന – 325

കെ.എല്‍. രാഹുല്‍ – 311

ടി-20യില്‍ ബാറ്റെടുത്ത 278 ഇന്നിങ്‌സില്‍ നിന്നുമാണ് സഞ്ജു 335 സിക്‌സര്‍ സ്വന്തമാക്കിയത്. 29.87 ശരാശരിയിലും 137.00 സ്‌ട്രൈക്ക് റേറ്റിലും 7,319 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, ജനുവരി 25നാണ് ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ രണ്ടാം മത്സരം. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയമാണ് വേദി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ 1-0ന് മുമ്പിലാണ് ഇന്ത്യ.

 

Content Highlight: Sanju Samson need 4 sixes to surpass MS Dhoni in most T20 sixes by an Indian wicket keeper batter.