| Sunday, 25th September 2022, 7:21 pm

വീണ്ടും രക്ഷകനായി സഞ്ജു, ന്യൂസിലാൻഡിനെ തൂത്തുവാരി ടീം ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂസിലാൻഡ് എ ടീമിനെതിരായ ഏകദിന പരമ്പര തൂത്തുവാരി സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം. റോബർട്ട് ഒഡോണലിനെതിരെ നാല് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ തുടർച്ചയായ രണ്ടാം പരമ്പര നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 219 റൺസെടുത്തപ്പോൾ ഇന്ത്യ 34 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ പരമ്പര നേടുകയായിരുന്നു. 35 പന്തിൽ നാല് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 37 റൺസെടുത്ത് പുറത്തായ സഞ്ജുവാണ് കളിയിൽ ഏറ്റവും കൂടുതൽ സ്‌കോർ നേടിയ താരം.

ഇന്ത്യക്കായി കുൽദീപ് യാദവ് നാല് വിക്കറ്റുമായി ഹാട്രിക് നേടിയപ്പോൾ പൃഥ്വി ഷാ 77 റൺസുമായി സ്‌കോറിങ് ഷീറ്റിൽ ഒന്നാമതെത്തി. മറുപടി ബാറ്റിങ്ങിൽ മികച്ച പ്രകടനമാണ് ഓപ്പണർമാരായ പൃഥ്വി ഷായും റിതുരാജ് ഗെയ്ക്വാഡും കാഴ്ചവെച്ചത്. 72 റൺസെടുത്ത ജോ കാർട്ടറുടെയും 61 റൺസ് നേടിയ ഓപ്പണർ രചിൻ രവീന്ദ്രയുടെയും മികവിലാണ് ന്യൂസീലാൻഡ് ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്.

രണ്ടാം വിക്കറ്റിൽ രജത് പടിദാറിനെ കൂട്ടുപിടിച്ച് ടീമിനെ മുന്നോട്ടുനയിച്ച ഷാ അർധസെഞ്ച്വറി നേടി. 17 പന്തിൽ 20 റൺസാണ് പടിദാർ നേടിയത്. തിലക് വർമയുടെ ഗോൾഡൻ ഡക്ക് ഇന്ത്യൻ സ്‌കോറിങിനെ ബാധിച്ചില്ല. 48 പന്ത് നീണ്ട ഇന്നിങ്സിൽ 11 ഫോറും മൂന്ന് സിക്സും സഹിതം 77 റൺസാണ് ഷാ ഇന്ത്യക്കായി നേടിയത്. റിഷി ധവാൻ 43 പന്തിൽ 22 റൺസും ഷർദ്ദുൽ താക്കൂർ 25 പന്തിൽ 25 റൺസും നേടി ഇന്ത്യയെ 34 ഓവറിൽ വിജയത്തിലെത്തിച്ചു. ആദ്യ ഏകദിനത്തിൽ സഞ്ജു 32 പന്തിൽ പുറത്താവാതെ 29 റൺസുമായി ക്യാപ്റ്റന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ് പുറത്തെടുക്കുകയായിരുന്നു.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ എ സ്വന്തമാക്കി. സെപ്റ്റംബർ 22ന് ഇതേ വേദിയിൽ നടന്ന ആദ്യ മത്സരത്തിൽ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ടീം 7 വിക്കറ്റിന് ജയിച്ചിരുന്നു. അവസാന മത്സരവും സെപ്റ്റംബർ 27ന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും. നേരത്തെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ എ 1-0നാണ് സ്വന്തമാക്കിയിരുന്നത്.

CONTENT HIGHLIGHTS: Sanju Samson-lead India A team swept the ODI series against New Zealand A team

We use cookies to give you the best possible experience. Learn more