Sports News
ചരിത്രത്തിലെ ഈ മോശം റെക്കോഡും സഞ്ജുവിന്; തലയില്‍ വീണത് ആരും ആഗ്രഹിക്കാത്ത ഇരട്ട റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 14, 05:48 am
Thursday, 14th November 2024, 11:18 am

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തിലും ഇന്ത്യ കര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ 19 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്നു നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്.

ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് വണ്‍ ഡൗണ്‍ ബാറ്റര്‍ തിലക് വര്‍മയാണ്. 56 പന്തില്‍ 7 സിക്‌സും 8 ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടി പുറത്താക്കാതെയാണ് താരം വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചത്. 22ാം വയസില്‍ താരം ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറിയാണ് നേടിയത്.

എന്നാല് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ മത്സരത്തില്‍ മര്‍ക്കോ യാന്‍സന്‍ എറിഞ്ഞ രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് പുറത്തായത്. കഴിഞ്ഞ മത്സരത്തിലും താരം പൂജ്യം റണ്‍സിന് പുറത്തായി ആരാധകരെ നിരാശരാക്കിയിരുന്നു. ഇതിന് പുറമെ രണ്ട് മോശം റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ടി-20യിലെ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യം റണ്‍സിന് പുറത്തായ താരം എന്ന ഖ്യാതിയാണ് സഞ്ജുവിനുള്ളത്. അഞ്ച് തവണയാണ് സഞ്ജു പൂജ്യത്തിന് പുറത്താകുന്നത്.

മാത്രമല്ല ഇതിന് പുറമെ മറ്റൊരു മോശം നേട്ടവും സഞ്ജു വാങ്ങിവെച്ചിരിക്കുകയാണ്. ടി-20യില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറിക്ക് ശേഷം തുടര്‍ച്ചയായ രണ്ട് ഡക്ക് നേടുന്ന ചരിത്രത്തിലെ ആദ്യ താരമാണ് സഞ്ജു. വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട മലയാളിയായിരുന്നിട്ടും. പെട്ടന്നുള്ള ഫോം ഔട്ട് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

പ്രോട്ടീസിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് യാന്‍സനായിരുന്നു. അവസാന ഘട്ടത്തില്‍ 54 റണ്‍സ് ആണ് താരം നേടിയത്. 17 പന്തില്‍ 5 സിക്‌സും 4 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട്. 317 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. 16ാം പന്തിലായിരുന്നു താരം തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഫോര്‍മാറ്റിലെ തന്റെ ആദ്യ ഫിഫ്റ്റിയാണിത്. മാത്രമല്ല വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍ 41 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

ഇന്ത്യക്ക് വേണ്ടി ബൗളിങ്ങില്‍ മികവ് കാണിച്ചത് അര്‍ഷ്ദീപ് സിങ് ആണ്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. നാല് ഓവറില്‍ 37 റണ്‍സായിരുന്നു താരം വിട്ടുകൊടുത്തത്. മാത്രമല്ല 20ാം ഓവറില്‍ അപകടകാരിയായ മാര്‍ക്കോ യാന്‍സനെ പുറത്താക്കിയാണ് അര്‍ഷ്ദീപ് തിളങ്ങിയത്.

തരത്തിന് പുറമേ വരുണ്‍ ചക്രവര്‍ത്തി രണ്ടു വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഇതോടെ നാല് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന മത്സരത്തില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ അഭിഷേക് ശര്‍മ അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 25 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയാണ് പുറത്തായത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒരു റണ്‍സിനും പുറത്തായിരുന്നു. തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യ 18 റണ്‍സും രമണ്‍ദീപ് സിങ് 15 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

പ്രോട്ടിയാസിന് വേണ്ടി മികച്ച ബോളിങ് പ്രകടനം കാഴ്ചവെച്ചത് കേശവ് മഹാരാജ്, ആന്‍ഡ്‌ലി സിമിലേന്‍സ് എന്നിവരാണ്. രണ്ടു വിക്കറ്റ് വീതമാണ് ഇരുവരും നേടിയത്.

 

Content Highlight: Sanju Samson In Unwanted Record Achievement