| Sunday, 30th June 2024, 10:47 am

കളിക്കാന്‍ സാധിക്കാതെ രണ്ട് കിരീടം, പക്ഷെ അടുത്ത തവണ അവന്റെ വരവ് വെറുതെ ബെഞ്ചില്‍ ഇരിക്കാനാവില്ല!

സ്പോര്‍ട്സ് ഡെസ്‌ക്

കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബര്‍ഡോസില്‍ നടന്ന ടി-20 ലോകകപ്പ് ഫൈനലില്‍ കിരീടം സ്വന്തമാക്കി ഇന്ത്യ. സൗത്ത് ആഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് ജേതാക്കള്‍ ആയത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു ലോകകപ്പായിരുന്നു ഇതെന്ന് ഒരു സംശയവുമില്ലാതെ പറയാം.

എന്നാല്‍ ഇതുവരെ ലോകകപ്പിലെ ഒരു മത്സരത്തില്‍ പോലും മലയാളി താരം സഞ്ജുവിനെ ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ലോകകപ്പിന് മുന്നോടിയായി നടന്ന ബംഗ്ലാദേശിനെതിരെയുള്ള സന്നാഹ മത്സരത്തിലാണ് സഞ്ജു ഇറങ്ങിയിരുന്നത്.

കളത്തിലിറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും സഞ്ജുവിന് മറ്റൊരു അവസരമാണ് വന്ന് ചേര്‍ന്നത്. ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാതെ കിരീടം നേടുന്ന ടീമിന്റെ ഭാഗമാകുന്ന താരമായി മാറാനാണ് മലയാളി സൂപ്പര്‍ താരത്തിന് സാധിച്ചത്. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ലോകകപ്പിലും ഒരു മത്സരം പോലും കളിക്കാതെ കിരീടം നേടുന്ന ടീമംഗമാകാനും സഞ്ജുവിന് കഴിഞ്ഞു.

2012 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമാണ് സഞ്ജു ഒരു മത്സരം പോലും കളിക്കാതെ കിരീടം നേടിയത്. തന്റെ പതിനേഴാം വയസില്‍ ആണ് സഞ്ജു കൊല്‍ക്കത്ത ടീമിന്റെ ഭാഗമായിരുന്നത്. ആ സീസണില്‍ ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ ആദ്യ ഐ.പി.എല്‍ കിരീടം സ്വന്തമാക്കുകയായിരുന്നു.

ലോകകപ്പ് അവസാനിച്ചു, എമന്നാല്‍ ക്രിക്കറ്റ് ആരവം കെട്ടടങ്ങിയിട്ടില്ലെന്നും മലയാളികളുടെ സ്വന്ത സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നും ഉറപ്പാണ്. സിംബാബ്‌വെയുമായിട്ടുള്ള ടി-20 പരമ്പരയിലാണ് ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു ഇനി കളത്തിലിറങ്ങുന്നത്.

മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആറ് ഫോറുകളും രണ്ട് സിക്സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഒരു ഫോറും നാല് സിക്സുകളും ഉള്‍പ്പെടെ 31 പന്തില്‍ 47 റണ്‍സ് നേടിയ സര്‍ പട്ടേലും മികച്ച പ്രകടനം നടത്തി.

ഇന്ത്യന്‍ ബൗളിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകാരം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക ഏഴ് റണ്‍സകലെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ വമ്പന്‍ കുതിപ്പാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നടത്തിയത്.

Content Highlight: Sanju samson In Team Member Of T20 World Cup And IPL

We use cookies to give you the best possible experience. Learn more