| Sunday, 28th April 2024, 8:58 am

തകര്‍പ്പന്‍ നേട്ടത്തില്‍ സഞ്ജുവും പന്തും കട്ടയ്ക്ക് കട്ട; ഇന്ത്യന്‍ ടീമിന്റെ വാതില്‍ ആര് ചവിട്ടിത്തുറക്കും!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ലഖ്‌നൗ സൂപ്പര്‍ ജെയിന്റ്‌സിനെതിരെ സ്വന്തമാക്കിയത്. ഏകാന സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് ലഖ്‌നൗ നേടിയത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും ധ്രുവ് ജുറലിന്റെയും ഐതിഹാസികമായ അര്‍ധ സെഞ്ച്വറി മികവിലാണ് രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. സഞ്ജു 33 പന്തില്‍ നിന്ന് നാല് സിക്‌സും ഏഴു ഫോറും പടക്കം 71 റണ്‍സാണ് അടിച്ചുകൂട്ടിയത്. 215.55 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം കളിച്ചത്. മത്സരത്തില്‍ സഞ്ജു തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും സ്വന്തമാക്കിയത്.

ഇതോടെ സഞ്ജു ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്. ഈ സീസണില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന താരം എന്ന നേട്ടമാണ് സഞ്ജു സ്വന്തമാകത്കിയത്. താരത്തിനൊപ്പം ദല്‍ഹി ക്യാപ്റ്റനും ഈ നേട്ടം പങ്കിടുന്നുണ്ട്.

ഈ സീസണില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന താരം, അവാര്‍ഡ്

സഞ്ജു സാംസണ്‍ – 2*

റിഷബ് പന്ത് – 2

കെ.എല്‍. രാഹുല്‍ – 1

ഇതോടെ ഐ.പി.എല്ലിന് ശേഷം നടക്കാനുള്ള ടി-20 ലോകകപ്പ് ടീമിലെത്താനുള്ള ഇരുവരുടേയും തേരോട്ടം തുടരുകയാണ്. ആരാവും ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ എത്തുക എന്നറിയാന്‍ ആരാധകരും ആവേശത്തിലാണ്.

സഞ്ജുവിന് പുറമെ ജുറല്‍ 34 പന്തില്‍ നിന്ന് രണ്ട് സിക്‌സും 5 ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി. ഇരുവരും പുറത്താക്കാതെ മത്സരം ഫിനിഷ് ചെയ്തപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒമ്പതു മത്സരത്തില്‍ നിന്നും എട്ട് വിജയവുമായി ടേബിള്‍ ടോപ്പര്‍ ആണ് രാജസ്ഥാന്‍.

ഓപ്പണര്‍ യശസ്വി ജെയ്സ്വാളും ജോസ് ബട്‌ലറും മികച്ച തുടക്കമായിരുന്നു ടീമിന് നല്‍കിയത്. യശസ്വി 18 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയപ്പോള്‍ ജോസ് 18 പന്തില്‍ നിന്ന് 34 റണ്‍സ് നേടി. യാഷ് താക്കൂറിന്റെ ലെഗ് ലൈന്‍ ജോസിന്‍ വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ സ്റ്റോയിനിസിന്റെ കൈകൊണ്ട് ജെയ്സ്വാളും പുറത്തായി. ശേഷം ഇറങ്ങിയ റിയാന്‍ പരാഗ് 14 റണ്‍സിന് പുറത്തായപ്പോള്‍ സമ്മര്‍ദ്ദ ഘട്ടത്തില്‍ നിന്നാണ് ക്യാപ്റ്റന്‍ ടീമിനെ വിജയത്തില്‍ എത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജെയ്ന്റ്‌സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെ വെടിക്കെട്ട് പ്രകടനത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. 48 പന്തില്‍ നിന്ന് രണ്ട് സിക്‌സറും 8 ഫോറും അടക്കം 76 റണ്‍സാണ് താരം നേടിയത്. ആദ്യ ഓവറില്‍ തന്നെ രാജസ്ഥാന്റെ ട്രെന്റ് ബോള്‍ട്ട് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ എട്ട് റണ്‍സിന് പറഞ്ഞയച്ചപ്പോള്‍ സന്ദീപ് ശര്‍മ സ്റ്റോയിനിസിനെ പൂജ്യം റണ്‍സിനാണ് പുറത്താക്കിയത്.

രാഹുലിനൊപ്പം ദീപക് ഹൂഡ യുടെ മികച്ച കൂട്ടുകെട്ട് ടീമിന് സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. 31 പന്തില്‍ നിന്ന് 7 ഫോര്‍ അടക്കം 50 റണ്‍സ് എടുക്കുകയായിരുന്നു താരം. പിന്നീട് ഇറങ്ങിയ നിക്കോളാസ് പൂരനെ 11 റണ്‍സിന് മറ്റൊരു സ്‌പെല്ലില്‍ സന്ദീപ് പുറത്താക്കി. പിന്നീട് ബധോണി 18 റണ്‍സും ക്രുണാല്‍ പാണ്ഡ്യ 15 റണ്‍സും നേടിയാണ് മികച്ച പ്രകടനം കാഴ്ച വച്ചത്.

Content Highlight: Sanju samson In Record Achievement

We use cookies to give you the best possible experience. Learn more