അവന്റെ കണ്ണില്‍ ഇപ്പോഴും ആ തീയുണ്ട്; തോല്‍വിയിലും സഞ്ജുവിന് തകര്‍പ്പന്‍ നേട്ടം
Sports News
അവന്റെ കണ്ണില്‍ ഇപ്പോഴും ആ തീയുണ്ട്; തോല്‍വിയിലും സഞ്ജുവിന് തകര്‍പ്പന്‍ നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th April 2024, 8:46 am

ഐ.പി.എല്ലില്‍ ഇന്നലെ ജയ്പൂരില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ഇറങ്ങിയ രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 24 റണ്‍സ് നേടിയപ്പോള്‍ ജോസ് ബട്‌ലര്‍ 8 റണ്‍സ് നേടി പുറത്തായി. സഞ്ജു സാംസണിന്റെയും റിയാന്‍ പരാഗിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ന്നത്. സഞ്ജു 38 പന്തില്‍ നിന്ന് രണ്ട് സിക്‌സറും 7 ഫോറും അടക്കം 68 റണ്‍സ് നേടിയപ്പോള്‍ പരാഗ് 48 പന്തില്‍ നിന്ന് അഞ്ചു സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കം 76 റണ്‍സ് ആണ് സ്വന്തമാക്കിയത്. 5 പന്തില്‍ 13 റണ്‍സ് നേടി ഷിംറോണ്‍ ഹെറ്റ്മയര്‍ മികവു പുലര്‍ത്തി.

178.95 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലയിരുന്നു സഞ്ജു ബാറ്റ് വീശിയത്. ഈ മിന്നും പ്രകടനത്തിന് പുറകെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സഞ്ജുവിനെ തേടിയെത്തിയത്. ഏറ്റവും കൂടുതല്‍ 50+ റണ്‍സും 150+ സ്‌ട്രൈക്ക് റേറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാകാനാണ് സഞജുവിന് സാധിച്ചത്.

ഏറ്റവും കൂടുതല്‍ 50+ റണ്‍സും 150+ സ്‌ട്രൈക്ക് റേറ്റും സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം, എണ്ണം

വിരാട് കോഹ്‌ലി – 27

രോഹിത് ശര്‍മ – 23

സഞ്ജു സാസംസണ്‍ – 20*

എം.എസ്. ധോണി – 19

സുരേഷ് റെയ്‌ന – 19

ശിഖര്‍ ധവാന്‍ – 19

അവസാന ഘട്ടത്തില്‍ ഗുജറാത്തിനെ വിജയത്തില്‍ എത്തിച്ചത് 11 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 24 റണ്‍സ് നേടിയ അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ റാഷിദ് ഖാന്‍ ആണ്. പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും താരമാണ്.

റാഷിദിന് പുറമേ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 44 പന്തില്‍ നിന്ന് രണ്ട് സിക്‌സും 6 ഫോറും അടക്കം 72 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഓപ്പണര്‍ സായി സുദര്‍ശന്‍ 29 പന്തില്‍ നിന്ന് 35 റണ്‍സും നേടി.

അവസാന 12 ബോളില്‍ 28 റണ്‍സ് വിജയിക്കാനിരിക്കെ ആണ് രാജസ്ഥാന് കളി വിട്ടുകൊടുക്കേണ്ടി വന്നത്. ട്രെന്റ് ബോള്‍ട്ടിനെയും കേശവ് മഹാരാജിനെയും കൃത്യമായി ഉപയോഗിക്കുന്നതില്‍ സഞ്ജുവിന് പിഴവും പറ്റുകയായിരുന്നു. രണ്ട് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രമായിരുന്നു ബോള്‍ട്ട് വിട്ടുകൊടുത്തത്.

 

 

Content highlight: Sanju Samson In Record Achievement