| Friday, 13th September 2024, 4:19 pm

കണ്ണടയിട്ട് കളിച്ച അയ്യരും കണ്ണുകാണാതെ കളിച്ച സഞ്ജുവും; ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിയ്ക്ക് തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയും ഇന്ത്യ ഡിയും തമ്മിലുള്ള മത്സരം നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഡി എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യ എ ആദ്യ ഇന്നിങ്‌സില്‍ 290 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 89 റണ്‍സ് നേടിയ ഷാംസ് മുലാനിയും 53 റണ്‍സ് നേടിയ തനുഷ് കോട്ടിയാനുമാണ് ഇന്ത്യ ഏയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴചവെച്ചത്.

തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഡി ടീമിന് തുടക്കത്തില്‍ തന്നെ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. അഥര്‍വ് തായിദ് നാല് റണ്‍സിന് പുറത്തായപ്പോള്‍ ക്യാപറ്റന്‍ ശ്രേയസ് അയ്യര്‍ ആരാധകരെ നിരാശപ്പെടുത്തി.

ഗ്രൗണ്ടില്‍ കണ്ണടയിട്ട് ഇറങ്ങി ഏഴ് പന്ത് കളിച്ച് ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ഉയര്‍ത്തിയടിച്ച് ആഖിബ് ഖാന്റെ കയ്യിലാവുകയായിരുന്നു താരം. പൂജ്യം റണ്‍സാണ് താരം നേടിയത്. മലയാളി താരം ദേവദത്ത് പടിക്കലിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 92 റണ്‍സാണ് താരം നേടിയത്.

പിന്നീട് ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണും ആരാധകരെ നിരാശപ്പെടുത്തിയാണ് മടങ്ങിയത്. ആറ് പന്തില്‍ വെറും അഞ്ച് റണ്‍സ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. ആദ്യ ഘട്ടത്തില്‍ സഞ്ജുവിന് ദുലീപ് ട്രോഫിയില്‍ ഇടം നേടാന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ പരിക്ക് കാരണം താരങ്ങള്‍ ടീമിന്‍ മിന്ന് പുറത്ത് പോയതിനാല്‍ സഞ്ജുവിന് ടീമനിലേക്കുള്ള അവസരം വീണ്ടും ലഭിക്കുകയായിരുന്നു.

ബംഗ്ലാദേശിനെതിരായ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ടീമില്‍ എത്താമായിരുന്നിട്ടും സഞ്ജു അവസരം മുതലാക്കാതെ മടങ്ങുകയായിരുന്നു. സ്‌ക്വാഡില്‍ അവസാന ഘട്ടത്തില്‍ ഹര്‍ഷിദ് റാണ 31 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തി.

ഇന്ത്യ ഏയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദ്, ആഖിബ് ഖാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ 13 ഓവര്‍ പിന്നിടുമ്പോള്‍ 65 റണ്‍സാണ് നേടിയത്. ക്രീസില്‍ പ്രതാം സിങ്ങും (28)*, ക്യാപ്റ്റന്‍ മയങ്ക് യാദ് (37)* എന്നിവരാണ് ഉള്ളത്.

Content Highlight: Sanju Samson And Shreyas Iyer Bad Performance In Duleep Trophy

We use cookies to give you the best possible experience. Learn more