സഞ്ജുവും ജുറെലും അടിച്ച് നേടിയത് ചരിത്രനേട്ടം; തിരുത്തിക്കുറിച്ചത് രാജസ്ഥാന്റെ 14 വര്‍ഷത്തെ ചരിത്രം
Cricket
സഞ്ജുവും ജുറെലും അടിച്ച് നേടിയത് ചരിത്രനേട്ടം; തിരുത്തിക്കുറിച്ചത് രാജസ്ഥാന്റെ 14 വര്‍ഷത്തെ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th April 2024, 9:14 am

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ടാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് സഞ്ജുവും കൂട്ടരും പരാജയപ്പെടുത്തിയത്.

ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹോം ടീം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

നായകന്‍ സഞ്ജു സാംസണിന്റെയും ധ്രുവ് ജുറെലിന്റെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ കരുത്തിലാണ് രാജസ്ഥാന്‍ ജയിച്ചു കയറിയത്. 33 പന്തില്‍ പുറത്താവാതെ 71 റണ്‍സാണ് സഞ്ജു നേടിയത്. ഏഴു ഫോറുകളും നാലു കൂറ്റന്‍ സിക്സുകളും ആണ് മലയാളി താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

34 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടികൊണ്ടായിരുന്നു ജുറെലിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളും ആണ് താരം നേടിയത്.

സഞ്ജുവും ജുറലും ചേര്‍ന്ന് 121 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ രാജസ്ഥാനായി പടുത്തുയര്‍ത്തിയത്. ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി നാലാം വിക്കറ്റില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്ന നേട്ടമാണ് സഞ്ജുവും ജുറലും സ്വന്തമാക്കിയത്. 2010ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പരാസ് ദോഗ്രയും യൂസഫ് പത്താനും ചേര്‍ന്ന് നേടിയ 107 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് മറികടന്നത്.

ജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ നിന്നും ഒരു തോല്‍വിയും എട്ട് വിജയവും അടക്കം 16 പോയിന്റ് പ്ലേ ഓഫ് ലേക്ക് കുതിക്കുകയാണ് സഞ്ജുവും കൂട്ടരും. മെയ് രണ്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയമാണ് വേദി.

Content Highlight: Sanju Samson and Dhruv Jurel create a new record for Rajasthan Royals