| Wednesday, 7th June 2023, 6:00 pm

വീണ്ടും യു.പി; ബി.ജെ.പി എം.എല്‍.എയെ വധിച്ച കേസിലെ പ്രതിയുടെ അനുയായിയെ കോടതിക്കുള്ളില്‍ വെച്ച് വെടിവെച്ചുകൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഗുണ്ടാ തലവന്‍ മിഖ്താര്‍ അന്‍സാരിയുടെ അനുയായി സഞ്ജീവ് മഹേശ്വരി ജീവയെ ലഖ്‌നൗ കോടതിയില്‍ വെച്ച് അജ്ഞാത സംഘം വെടിവെച്ചുകൊന്നു. ബുധനാഴ്ച വൈകുന്നേരം ലഖ്നൗവിലെ എസ്.സി/എസ്.ടി കോടതിക്കുള്ളില്‍വെച്ചായിരുന്നു സംഭവം.

ആക്രമണത്തില്‍ ഒരു പൊലീസുകാരനും ആറുവയസുകാരിക്കും പരിക്കേറ്റതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ ലഖ്നൗ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സഞ്ജീവ് ജീവയെ ഒരു ക്രിമിനല്‍ കേസിന്റെ വിചാരണക്കായാണ് ലഖ്നൗ കോടതിയില്‍ കൊണ്ടുവന്നിരുന്നത്. ബി.ജെ.പി എം.എല്‍.എ ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മിഖ്താര്‍ അന്‍സാരിയുടെ അനുയായിയാണ് കൊല്ലപ്പെട്ട സഞ്ജീവ് മഹേശ്വരി ജീവ. അഭിഭാഷകന്റെ വേഷം ധരിച്ച് കോടതിയിലെത്തിയവര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അക്രമിയെ ലഖ്നൗ പോലീസ് അറസ്റ്റ് ചെയ്‌തെന്ന് ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ വിജയ് യാദവ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Sanjeev Maheshwari Jeeva, a follower of gangster Mikhtar Ansari, was shot dead by unidentified gang in a Lucknow court.

We use cookies to give you the best possible experience. Learn more