| Monday, 9th October 2023, 5:28 pm

മെഹബൂബ പറഞ്ഞതില്‍ തെറ്റില്ല, പക്ഷെ ...; ഫലസ്തീന്‍ പരാമര്‍ശത്തില്‍ സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഫലസ്തീനില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്ന് ശിവസേന (യുബിടി) എം.പി സഞ്ജയ് റാവത്ത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധി ഫലസ്തീന്‍ മുന്‍ പ്രധാനമന്ത്രി യാസര്‍ അറാഫത്തിന് പിന്തുണ നല്‍കിയിരുന്ന കാര്യം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രസ്താവന.

‘ഇതൊരു അന്താരാഷ്ട്ര പ്രശ്നമാണ്. ഫലസ്തീനെ കാര്യത്തില്‍ നമ്മുടെ രാജ്യത്തിന് ഒരു പാരമ്പര്യമുണ്ട്. അന്ന് യാസര്‍ അറാഫത്തിന് ഇന്ദിരാഗാന്ധി പിന്തുണ നല്‍കിയിരുന്നു. മെഹ്ബൂബ മുഫ്തി പറഞ്ഞത് തെറ്റാണെന്ന് ഞാന്‍ പറയില്ല. എന്നാല്‍ അത്തരം ആഗോള കാര്യങ്ങളില്‍ രാജ്യത്തിന് ഒരു നിലപാടുണ്ട്’, റാവത്ത് പറഞ്ഞു.

ഇസ്രഈലികളും ഫലസ്തീനികളും തമ്മിലുള്ള ശത്രുത അവസാനിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി മുഫ്തി ഞായറാഴ്ച പറഞ്ഞിരുന്നു.
ഇസ്രാഈല്‍ -ഫലസ്തീന്‍ സംഘര്‍ഷത്തിലേക്ക് ലോകശ്രദ്ധ വരണമെങ്കില്‍ എല്ലായ്പ്പോഴും മരണവും നാശവും ആവശ്യമാണെന്ന അവസ്ഥയാണ്,’ എന്നായിരുന്നു മുഫ്തി പറഞ്ഞത്.

‘ഇസ്രഈലിനും ഫലസ്തീനുമിടയില്‍ രക്തച്ചൊരുക്കില്‍ അവസാനിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. സമാധാനം നിലനില്‍ക്കട്ടെ’ എന്ന് മുഫ്തി എക്സില്‍ കുറിച്ചു.

പിന്നീട് മറ്റൊരു പോസ്റ്റിലൂടെ ‘ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഉണ്ടാവുന്ന മരണവും നാശവും വളരെ നിര്‍ഭാഗ്യകരമാണെന്നും വര്‍ഷങ്ങളായി ജീവനും വീടും നഷ്ട്ടപ്പെടുന്ന ഫലസ്തീനികളോട് ലോകം നിശബ്ദത പാലിക്കുകയാണെന്നും മുഫ്തി പറഞ്ഞിരുന്നു.

വര്‍ഗീയതയും വിവേചനവും കൊണ്ട് നടന്ന് അതിനെ ജനാധിപത്യമെന്ന് വിളിക്കുന്നവര്‍ ഇന്ന് രോഷാകുലരാണെന്നും ഈ രോഷം സെലക്ടീവ് ആണെന്നും സമാധാനം നിലനില്‍ക്കുന്ന രീതിയില്‍ ഫലസ്തീന്‍ പ്രശ്നം പരിഹരിക്കണമെന്നും മുഫ്തി ആവശ്യപ്പെട്ടിരുന്നു.

ഗസ മുനമ്പില്‍ നിന്ന് പാരാ ഗ്ലൈഡറുകള്‍ ഉപയോഗിച്ചു ഇസ്രഈല്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതും, ഗസ മുനമ്പില്‍ നിന്നും റോക്കറ്റുകള്‍ തൊടുത്തുവിട്ടുമായിരുന്നു ഇസ്രഈലിന് നേരെ നടത്തിയ ആക്രമണം ആരംഭിച്ചത്. ഇതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു.

ഞായറാഴ്ച ഇസ്രഈയേല്‍ ഔപചാരികമായി യുദ്ധം പ്രഖ്യാപിക്കുകയും ഹമാസിനെതിരെ തിരിച്ചടിക്കാനുള്ള സൈനിക നടപടികള്‍ക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്തു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിവിലിയന്മാരും പോരാളികളും ഉള്‍പ്പെടെ 1100 – ലധികം ആളുകള്‍ സംഘര്‍ഷത്തില്‍ മരണപ്പെട്ടിട്ടുണ്ട്.

Content Highlight:  Sanjay Raut reacts to PDP chief’s remark on Palestine

Latest Stories

We use cookies to give you the best possible experience. Learn more