| Saturday, 9th March 2024, 8:11 pm

ഒന്നുകൂടെ ചെയ്യണമല്ലേ എന്ന് ചോദിക്കുമ്പോൾ ഗിരീഷേട്ടന്റെ മറുപടി അതായിരിക്കും: സംഗീത് പ്രതാപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമലു സിനിമയുടെ ഓഡിഷന് പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. ഗിരീഷ് തന്നെ വിളിച്ചിട്ട് ഓഡിഷന് വരാൻ കഴിയുമോയെന്ന് ചോദിച്ചെന്നും താൻ നേരെ അങ്ങോട്ട് പോയെന്നും സംഗീത് പ്രതാപ് പറഞ്ഞു.

ഒന്ന് രണ്ട് മെയിൻ സീനുകളാണ് തന്നോട് ചെയ്യിപ്പിച്ചതെന്നും സംഗീത് പറയുന്നുണ്ട്. ഓരോ സീൻ ചെയ്ത് കഴിയുമ്പോഴും താൻ ഒന്നും കൂടെ ചെയ്യണമല്ലേ എന്ന് ചോദിക്കുമ്പോൾ ഒരുപാട് ചെയ്യേണ്ടി വരുമെന്നാണ് ഗിരീഷേട്ടൻ പറയുകയെന്നും സംഗീത് പ്രതാപ് കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഗിരീഷേട്ടൻ എന്നെ വിളിച്ചിട്ട് ഒരു ഓഡിഷൻ ഉണ്ട് വരാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാൻ നേരെ അവിടെ എത്തുന്നു. ഒന്ന് രണ്ട് മെയിൻ സീനുകൾ ആണ് ചെയ്യിപ്പിച്ചത്. ഓരോന്നും കഴിയുമ്പോൾ ഞാൻ ഒന്നും കൂടെ ചെയ്യണമല്ലേ എന്ന ചോദിക്കും. ഒരുപാട് ചെയ്യേണ്ടിവരും എന്ന് ഗിരീഷേട്ടൻ ഇങ്ങനെ പറയുന്നു.

കിരൺ ആണ് എന്റെ ഓപ്പോസിറ്റ് നിൽക്കുന്നത്. നമ്മൾ കയ്യിൽ നിന്ന് ഇടുമ്പോൾ കിരൺ നന്നായിട്ട് ചിരിക്കും. അപ്പോൾ നമ്മൾ അത് അടിപൊളി ആണെന്ന് വിചാരിക്കുമ്പോൾ ഗിരീഷേട്ടൻ പറയും അത് വേണ്ട വേറെ വേണമെന്ന്. ഗിരീഷേട്ടൻ ശരിക്കും ചിരിക്കുന്നതാണ്. ആ പരിപാടി വർക്ക് ആയിട്ടാണ് ചിരിക്കുന്നത്. പക്ഷെ ഈ കഥാപാത്രത്തിന് വേണ്ടത് അതല്ല എന്ന് മാത്രമേയുള്ളൂ,’ സംഗീത് പ്രതാപ് പറഞ്ഞു.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെർഫെക്ട് റോം കോം എന്റർടൈനറാണ്.

മമിതയും നസ്‌ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ അഖില ഭാർഗവൻ പുറമെ സംഗീത് പ്രതാപ്, ശ്യാം മോഹൻ, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സച്ചിൻ എന്ന കഥാപാത്രത്തെ നസ്‌ലെനും റീനു എന്ന കഥാപാത്രത്തെ മമിതയുമാണ് അവതരിപ്പിച്ചത്.

Content Highlight: Sangeeth prathap about his audition for premalu

We use cookies to give you the best possible experience. Learn more