| Sunday, 21st February 2021, 5:18 pm

'ആദ്യത്തെ കുട്ടി തൈമൂര്‍, രണ്ടാമത്തെ കുഞ്ഞിന്റെ പേര് ഔറംഗസീബ് എന്നാണോ'?; കരീന-സെയ്ഫ് ദമ്പതികള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് താരങ്ങളായ കരീന കപൂര്‍-സെയ്ഫ് അലി ഖാന്‍ ദമ്പതികള്‍ക്ക് രണ്ടാമതും ആണ്‍കുഞ്ഞ് ജനിച്ചിരിക്കുകയാണ്. കുഞ്ഞ് ജനിച്ച വിവരം ഇരുവരുടെയും ബന്ധുവായ റിദ്ധിമ കപൂറാണ് ട്വീറ്റ് ചെയ്തത്.

എന്നാല്‍ ഇപ്പോഴിതാ ഈ പോസ്റ്റിന് നേരെ സൈബര്‍ ആക്രമണവുമായി ഒരു കൂട്ടം ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരിക്കുകയാണ്. കരീനയുടെയും സെയ്ഫ് അലി ഖാന്റെയും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണ് ആക്രമണം.

ആദ്യത്തെ കുട്ടിയുടെ പേര് തൈമൂര്‍ എന്നല്ലേ. രണ്ടാമത്തെ കുട്ടിയ്ക്ക് ഔറംഗസീബ് എന്ന് പേരിടൂ. ചില മതവിഭാഗത്തിന്റെ ജനസംഖ്യ ഒന്നും കൂടി കൂടി, എന്നായിരുന്നു ട്വിറ്ററില്‍ ഒരാള്‍ കമന്റ് ചെയ്തത്.

പേര് എന്തുവേണമെങ്കിലും ഇട്ടോളു. പക്ഷെ രാജ്യദ്രോഹി എന്നേ ഞങ്ങള്‍ വിളിക്കൂവെന്നായിരുന്നു മറ്റൊരു കമന്റ്.

നിരവധി പേരാണ് ഇത്തരത്തില്‍ അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്തത്. പലതും പ്രസിദ്ധീകരണയോഗ്യമല്ലാത്തവയാണ്. യൂട്യൂബര്‍ ധ്രുവ് റാഠിയാണ് കരീനയ്ക്കും സെയ്ഫ് അലി ഖാനും നേരെയുള്ള ഹിന്ദുത്വവാദികളുടെ സൈബര്‍ ആക്രമണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാവിലെ 8.30യോടെയാണ് കരീന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം മുംബൈയിലെ ബ്രിഡ്ജ് കാന്‍ഡി ആശുപത്രിയില്‍ വൈകീട്ട് 5.30യോടെ കരീനയെ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് തനിക്കും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും കുഞ്ഞ് ജനിക്കുന്ന വിവരം ഇരുവരും ചേര്‍ന്ന് പുറത്തുവിട്ടത്. 2016ല്‍ ആയിരുന്നു ഇരുവര്‍ക്കും ആദ്യത്തെ കുട്ടി ജനിച്ചത്. ആദ്യത്തെ കുഞ്ഞ് തൈമൂര്‍ അലി ഖാന്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Sangaparivar Attack Aganist Kareena Kapoor And Saif Ali Khan

We use cookies to give you the best possible experience. Learn more